കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം നേതൃനിരയിലെ പലര്‍ക്കും തിരിച്ചടിയാകുന്ന നടപടിയുമായി ഹൈക്കോടതി. എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ ഭേദഗതി വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധിച്ച കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിതത്വത്തില്‍ നിന്നു വിട്ടുനില്‍ക്കണം എന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്.

കേസില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. മുന്‍ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്.

ട്രസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ ഭേദഗതി വരുത്തണമെന്നായിരുന്നു ജയപ്രകാശിന്റെ വാദം. ട്രസ്റ്റ് സ്വത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിയായി ഇരുന്നാല്‍ കേസ് നടപടികള്‍ കാര്യക്ഷമമായി നടക്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയില്‍ മാറ്റം വരുത്തുകയല്ല, മറിച്ച് നിയമത്തില്‍ തന്നെ ഭേദഗതി വരുത്തുകയാണ് കോടതി ചെയ്തിരിക്കുന്നത്.