ജയ്പുർ: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഹൈക്കോടതിയിൽ ഒരേ സമയം ജഡ്ജിമാരായി രണ്ടു ദമ്പതിമാർ. ജസ്റ്റിസ് പുഷ്പേന്ദ്ര ഭട്ടിയുടെ ഭാര്യ ഡോ. നൂപുർ ഭട്ടിയും ജഡ്ജിയായി ചുമതലയേറ്റതോടെ രാജസ്ഥാൻ ഹൈക്കോടതിയിലാണ് അപൂർവ റെക്കോഡ്. 2016 മുതൽ ഇവിടെ ജഡ്ജിയാണ് പുഷ്പേന്ദ്ര ഭട്ടി. 2019ൽ ചുമതലയേറ്റ ജസ്റ്റിസ് മഹേന്ദ്ര കുമാർ ഗോയലും 2022ൽ സ്ഥാനമേറ്റ ജസ്റ്റിസ് ശുഭ മേഹ്തയുമാണ് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജി ദമ്പതിമാർ. മറ്റ് എട്ടു പേർക്കൊപ്പമാണ് നൂപുർ ഭട്ടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.
മുതിർന്ന അഭിഭാഷകയും അഡീഷനൽ സോളിസിറ്റർ ജനറലുമായ ഐശ്വര്യ ഭട്ടിയുടെ സഹോദരനാണു പുഷ്പേന്ദ്ര ഭട്ടി. രാജ്യത്ത് ഹൈക്കോടതികളിൽ ഒരേസമയം ദമ്പതിമാർ ജഡ്ജിമാരായിരിക്കുന്നത് ഇതാദ്യമല്ല. 2020 ഡിസംബറിൽ മദ്രാസ് ഹൈക്കോടതിയിലും 2019ൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലും 2009ൽ ഡൽഹി ഹൈക്കോടതിയിലും ദമ്പതിമാർ ജഡ്ജിമാരായി പ്രവർത്തിച്ചിരുന്നു. എന്നാൽ, രണ്ടു ദമ്പതിമാർ ഒരുമിച്ചെത്തുന്നു എന്നതാണ് രാജസ്ഥാൻ ഹൈക്കോടതിയിലെ സവിശേഷത.