ന്യൂഡല്‍ഹി: യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമാണെന്നും നടിച്ച് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ മുറിയെടുത്ത് വന്‍ തട്ടിപ്പ്. നാല് മാസത്തിലേറെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചയാള്‍ 23 ലക്ഷം രൂപയുടെ ബില്ല് നല്‍കാതെ സ്ഥലംവിടുകയായിരുന്നു. ഹോട്ടലിലെ വെള്ളിപാത്രങ്ങളും മറ്റും ഇയാള്‍ മോഷ്ടിച്ചെന്നും പരാതിയുണ്ട്. എംഡി ഷരീഫ് എന്നയാള്‍ക്കെതിരെ ഹോട്ടല്‍ മാനേജ്മെന്റിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മോഷണക്കുറ്റവും ആള്‍മാറാട്ടത്തിനുമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നവംബര്‍ 20 വരെ എംഡി ഷെരീഫ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ഇയാള്‍ ആരെയും അറിയിക്കാതെ ഹോട്ടലില്‍ നിന്ന് പോയി. ഏകദേശം 23 ലക്ഷം രൂപയാണ് ഇയാള്‍ക്ക് ഹോട്ടലില്‍ ബില്ലായി നല്‍കാനുള്ളതെന്ന് പോലീസ് പറഞ്ഞു.

തുടക്കത്തില്‍ താന്‍ യുഎഇയില്‍ താമസിക്കുന്നതായും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നതായും പ്രതി അധികൃതരോട് പറഞ്ഞിരുന്നു. ചില ഔദ്യോഗിക ജോലികള്‍ക്കായാണ് ഇന്ത്യയിലെത്തിയതെന്നും ഇയാള്‍ പറഞ്ഞു. റൂം നമ്പര്‍ 427-ല്‍ ആണ് പ്രതി താമസിച്ചിരുന്നത്. ചെക്ക്-ഇന്‍ ചെയ്യുന്നതിനായി ഒരു വ്യാജ യുഎഇ റസിഡന്റ് കാര്‍ഡ്, ഒരു ബിസിനസ് കാര്‍ഡും ഉള്‍പ്പെടെയുള്ള രേഖകളാണ് ഇയാള്‍ ഹാജരാക്കിയത്.

ഇത്രയും കാലം ഹോട്ടലില്‍ തങ്ങാന്‍ 11.5 ലക്ഷം രൂപയാണ് പ്രതി നല്‍കിയതെന്ന് എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ തുകയുടെ ഭൂരിഭാഗവും നല്‍കാതെ നവംബര്‍ 20 ന് ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതി മുങ്ങി. ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ യഥാര്‍ത്ഥമല്ലെന്നും അബുദാബിയിലെ രാജകുടുംബവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.