ഹ്യൂസ്റ്റൻ: 2021ൽ യു.എസ് സംസ്ഥാനമായ ലൂയീസിയാനയിൽ അഞ്ചു വയസ്സുകാരി മരിച്ച സംഭവത്തിൽ യു.എസ് പൗരൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ഹോട്ടൽ റൂമിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മിയ പട്ടേൽ എന്ന കുട്ടിക്ക് വെടിയേറ്റത്. ഇത് ‘വഴിതെറ്റിവന്ന’ വെടിയുണ്ടയായിരുന്നു.
കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് മരിച്ചു. ഇതിൽ ജോസഫ് ലീ സ്മിത്ത് (35) കുറ്റക്കാരനാണെന്നാണ് ജില്ല ജഡ്ജി കണ്ടെത്തിയത്. മിയയുടെ മാതാപിതാക്കളാണ് ഈ ഹോട്ടൽ നടത്തിയിരുന്നത്. ഇതിന്റെ താഴത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
സംഭവം നടന്ന ദിവസം സ്മിത്ത് പാർക്കിങ് സ്ഥലത്ത് മറ്റൊരാളുമായി തർക്കമുണ്ടായി. തുടർന്ന് സ്മിത്ത് തർക്കമുണ്ടായ ആൾക്കുനേരെ വെടിവെച്ചു. ഇത് ലക്ഷ്യംതെറ്റി മിയയുടെ തലക്ക് കൊള്ളുകയായിരുന്നു.
ഫെബ്രുവരി 27ന് സ്മിത്ത് വീണ്ടും കോടതിയിലെത്തണം. 40 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.