സിൽവർ ലൈൻ അതിവേഗ റെയിൽപാതയുടെ പ്രവർത്തനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോവുന്നു. പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ 11 ജില്ലകളിലുണ്ടായിരുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളും, എറണാകുളത്തെ ഡെപ്യൂട്ടി കളക്‌ടര്‍ ഓഫീസും പൂട്ടി. ഇതിലെ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനും സർക്കാർ ഉത്തരവായി. പദ്ധതിയ്ക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സർക്കാർ കളംമാറ്റിയത്.

അതേസമയം, പൊതുമരാമത്ത് വകുപ്പിന്റെയും കിഫ്ബി അടക്കമുള്ള പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള ചുമതലയായായിരിക്കും പുനര്‍വിന്യസിച്ച ഓഫീസുകള്‍ക്ക് ഇനിമുതൽ ഉണ്ടാവുക. നേരത്തെ സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പ് ഓഫീസുകളിൽ നിലവിലുണ്ടായിരുന്ന ഇരുന്നൂറിലധികം തസ്‌തികകളും പുതിയ ഓഫീസുകളിലേക്ക് മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍ തിരുവനന്തപുരത്തെ ഔട്ടര്‍ റിങ് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റുകളാക്കി. പത്തനംതിട്ട ജില്ലാ ഓഫീസ് കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കല്‍ ഓഫീസാക്കി. ആലപ്പുഴയിലെ ആറു തസ്‌തികകള്‍ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളിലേക്കും 12 എണ്ണം എറണാകുളത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ നടത്തിപ്പിനും വേണ്ടി മാറ്റി.

എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഓഫീസുകള്‍ അതേ ജില്ലകളില്‍ കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകളാക്കി മാറ്റാനും ഉത്തരവിട്ടു. മലപ്പുറത്തെ 12 തസ്‌തികകള്‍ പൊതുമരാമത്ത് വകുപ്പിനായി ജില്ലയിൽ തന്നെ നിലനിര്‍ത്തിയപ്പോള്‍ ആറെണ്ണം തൃശ്ശൂരിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ 11 തസ്‌തികകള്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി ഏറ്റെടുക്കലിനായി അവിടെ നിലനിര്‍ത്തി. ഏഴെണ്ണം കണ്ണൂരിലേക്കു മാറ്റി നിയോഗിച്ചിട്ടുമുണ്ട്.

അതേസമയം, 2021 ഓഗസ്‌റ്റിലാണ് കെ-റെയിലിലേക്ക് റവന്യൂ വകുപ്പിലെ 205 തസ്‌തികകള്‍ മാറ്റാൻ സർക്കാർ ഉത്തരവിട്ടത്. എന്നാൽ പദ്ധതിയോട് കേന്ദ്രം എതിർപ്പ് അറിയിച്ചതോടെ സംസ്ഥാന സർക്കാർ പതിയെ പിൻവലിയുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബറിൽ തസ്‌തികകൾ പുനർവിന്യാസം ചെയ്യാൻ ഉത്തരവിടുകയായിരുന്നു.