കൊച്ചി: കുർബാന ഏകീകരണം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച് ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആരാധനാ വിഷയങ്ങളിലെ അന്തിമ തീരുമാനം സിനഡും മാർപ്പാപ്പയും എടുക്കുന്നതാണ്. ഇതിന് വിരുദ്ധമായി വിശുദ്ധ കുർബാന അർപ്പിക്കുന്നത് നിയമവിരുദ്ധമാണ്. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീർപ്പ് സാധ്യമല്ല. അഡ്‌മിനിസ്‌ട്രേറ്ററുടെ തീരുമാനത്തിനെതിരെ സമരം ചെയ്യുന്നത് മാർപാപ്പയെ ധിക്കരിക്കുന്നതിന് സമമാണെന്നും ആലഞ്ചേരി പറയുന്നു.

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ആലഞ്ചേരി സർക്കുലറിൽ പറയുന്നു. ഐക്യത്തിനുള്ള ചർച്ചകൾ തുടരുമെന്നും സിനഡ് അറിയിച്ചു. പുതിയ വൈദികർക്ക് നൽകുന്നത് ഏകീകൃത കുർബാനിയർപ്പണത്തിനുള്ള പരിശീലനമാണ്. അക്കാരണത്താൽ ഏകീകൃത കുർബാന അപരിചിതം എന്ന് പറയാൻ ആകില്ല. ബസലിക്ക പള്ളിയിൽ ഉണ്ടായ സംഭവം അപലപനീയമാണെന്നും കുർബാനയെ സമരത്തിന് ഉപയോഗിച്ച വൈദികരുടെ നടപടിയും അതിനെ പ്രതിരോധിക്കാൻ എത്തിയവർ ബലിപീഠത്തിൽ കയറിയതും ഖേദകരമാണെന്നും ആലഞ്ചേരി പറഞ്ഞു.

കുർബാന ഏകീകരണത്തിൽ പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട ആലഞ്ചേരി, ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കാനുള്ള നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.