കൊച്ചി: സീറോ മലബാർ സഭയുടെ സിനഡാനന്തര പത്രസമ്മേളനം നിരാശജനകമെന്ന് അല്മായ മുന്നേറ്റം. കേരള കത്തോലിക്കാ സഭയെ മുഴുവൻ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു എറണാകുളം ബസിലിക്കയിലെ ആക്രമണങ്ങൾ. പ്രസ്തുത ആക്രമണങ്ങളെ പറ്റി ഒരു വാക്ക് പോലും സിനഡ് മെത്രാന്മാരോ കർദിനാൾ ആലഞ്ചേരിയോ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞില്ല എന്നുള്ളത് അങ്ങേയറ്റം വേദനാജനകമാണ്. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിപാവനമായ വിശുദ്ധ കുർബാനയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത പ്രസ്തുത സംഭവത്തിൽ കുറ്റക്കാരാണെന്നും അതിനു നേതൃത്വം നൽകിയവരെന്നും കേരള സമൂഹം ഒറ്റക്കെട്ടായി ചിന്തിക്കുന്ന വ്യക്തി തന്നെ ഈ സിനഡിന്റെ സുപ്രധാനമായ പദവിയിൽ ഇരിക്കുന്നത് കൊണ്ടാണ് സഭാ സിനഡ് നിരുത്തരവാദിത്തത്തോടെ പത്രസമ്മേളനം നടത്തിയത് എന്ന് അല്മായ മുന്നേറ്റം ആരോപിച്ചു.* ബസിലിക്കയിൽ നടന്ന മുഴുവൻ അക്രമങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം മാർ ആൻഡ്റൂസ് താഴത്തിനും ഫാ. ആന്റണി പൂതവേലിക്കും മാത്രമാണെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു. രണ്ടു പേരെയും സഭയുടെ മുഴുവൻ ചുമതലകളിൽ നിന്നും മാറ്റി നിർത്തി വൈദീക വൃത്തിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.

സീറോ മലബാർ സഭയുടെ സിനഡ് കൂടിയ അവസരത്തിൽ ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും അടങ്ങിയ സിനടഡൽ കമ്മീഷൻ എറണാകുളം അങ്കമാലി മേജർ അതിരൂപതയിലെ വൈദിക- അല്മായ പ്രതിനിധികളുമായി ചർച്ച നടത്തുകയുണ്ടായി. ഈ ചർച്ചയിൽ എറണാകുളം അങ്കമാലി മേജർ അതിരൂപതയിൽ ജനാഭിമുഖ കുർബാന നിയമാനുസൃതമായി എങ്ങനെ തുടർന്നുകൊണ്ടുപോകാമെന്ന കാര്യങ്ങളാണ് വിഷയമായത്. അതിരൂപതയിലെ എല്ലാ വിശ്വാസികളുടെയും വികാരങ്ങളെ മാനിക്കുന്ന രീതിയിൽ മറ്റെല്ലാ കാര്യങ്ങളിലും പരിഹാരങ്ങൾ കണ്ടെത്താൻ വേണ്ടിയുള്ള ചർച്ചകൾ തുടരാം എന്ന ധാരണയാണ് അവസാനഘട്ട ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്നത്. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനഡാനന്തര പത്രസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് യാതൊന്നും പ്രതിപാദിക്കാതിരുന്നത് സിനഡൽ കമ്മീഷന്റെ ചർച്ചകളെ ആൻഡ്രൂസ് പക്ഷം, മുൻപ് സംഭവിച്ചതുപോലെ അട്ടിമറിക്കുന്നതിന് വേണ്ടിയാണോ എന്ന് സംശയിക്കുന്നതായി അല്മായ മുന്നേറ്റം ആരോപിച്ചു. സിനഡ് പുറത്ത് ഇറക്കാൻ പോകുന്ന പ്രസ്സ് റിലീസ് എറണാകുളം അതിരൂപതയിലെ വിശ്വാസികൾക്കും വൈദികർക്കും നീതി നിഷേധിക്കുന്നതായാൽ അതിനുള്ള മറുപടി നാളത്തെ വിശ്വാസപ്രഖ്യാപന സമ്മേളനത്തിൽ നൽകുമെന്ന് അല്മായ മുന്നേറ്റം നേതാക്കൾ അറിയിച്ചു. പത്രസമ്മേളനത്തിൽ സിനഡ് കമ്മീഷൻ അംഗങ്ങളുമായി ചർച്ചക്ക് നേതൃത്വം നൽകിയ ഷൈജു ആന്റണി, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി പി ജെറാർദ്, ഷിജോ മാത്യു, കെ എം ജോൺ, അഡ്വ.ബിനു ജോൺ എന്നിവരും, അല്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പങ്കെടുത്തു.