ലഖ്‌നൗ: മതപരിവര്‍ത്തനം എതിര്‍ത്തതിന് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണവുമായി യുവതി. നിരന്തരം സിഗരറ്റ് കുറ്റി ഉപയോഗിച്ച് ഉപദ്രവിച്ചു. മാംസം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഹിന്ദുവാണെന്ന് ആള്‍മാറാട്ടം നടത്തിയാണ് ഭര്‍ത്താവ് വിവാഹം കഴിച്ചതെന്നും യുവതി ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. 

വിവാഹം ആലോചിച്ചപ്പോള്‍ ആരോപണവിധേയനായ ചന്ദ് മുഹമ്മദ് സ്വന്തം മതം മറച്ചുവെച്ചു. സാനി മൗര്യ എന്ന പേരിലാണ് ആള്‍മാറാട്ടം നടത്തിയത്. വിവാഹശേഷം ഇരുവരും നഗരത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വിവാഹശേഷം ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ യുവതി വിസമ്മതിച്ചു. ഇതോടെ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും സിഗരറ്റ് കുറ്റി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ശരീരത്തില്‍ ചൂടുള്ള എണ്ണ ഒഴിച്ചെന്നും പോലീസില്‍ പരാതി നല്‍കിയാല്‍ തന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട് പരാതി നല്‍കാന്‍ യുവതി ശ്രമിക്കുമ്പോഴെല്ലാം പ്രതി ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുമായിരുന്നു. അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ മുഹമ്മദ് തന്റെ വയറ്റില്‍ തൊഴിച്ചെന്നും ഗര്‍ഭം അലസിയെന്നും പരാതിയിലുണ്ട്. യുവതിയെ വനിതാ ശാക്തീകരണത്തിനായുള്ള ദേശീയ മിഷന്റെ ഒരു ഉപപദ്ധതിയായ ‘വണ്‍ സ്റ്റോപ് സെന്റര്‍’ വഴിയാണ് രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം.