കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് എതിരായ സിംഗിൾ ബെഞ്ച് വിധിയ്ക്ക് എതിരെ ഹൈക്കോടതിയില്‍ അപ്പീലുമായി പ്രിയ വർഗീസ്. സിംഗിൾ ബെഞ്ച് വിധി നിയമപരമല്ലെന്നും അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്‌ച പറ്റിയെന്നും പ്രിയ അപ്പീലിൽ  ചൂണ്ടിക്കാട്ടി. 

തനിക്ക് 11 വർഷവും 20 ദിവസത്തെയും അധ്യാപന പരിചയമുണ്ട്. സ്‌റ്റുഡന്‍റ് സർവ്വീസ് ഡയറക്‌ടർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണ്. അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്‌ജ്‌ ധരിച്ചു. യുജിസി ചട്ടുപ്രകാരം നിയമനത്തിന് യോഗ്യതയുണ്ടെന്നും പ്രിയ വർഗീസ് സമർപ്പിച്ച അപ്പീലില്‍ പറയുന്നു. 

നേരത്തെ പ്രിയ വർഗ്ഗീസിന് മതിയായ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ജോസഫ് സ്‌കറിയയുടെ ഹർജി അംഗീകരിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്. അസോ. പ്രൊഫസർ റാങ്ക് പട്ടിക റദ്ദാക്കുകയും ചെയ്‌തിരുന്നു. അസോ.പ്രൊഫസർ നിയമനത്തിന് വേണ്ടത് എട്ട് വർഷത്തെ അദ്ധ്യാപന പരിചയമാണ്. എൻഎസ്എസ് കോർഡിനേറ്റർ പദവി അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ഗവേഷണ കാലഘട്ടവും അദ്ധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. 

യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിയ്ക്ക് കഴിയില്ല. യുജിസി റെഗുലേഷൻ ആണ് പ്രധാനം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പ്രിയ വർഗ്ഗീസിന്റെ വാദം സാധൂകരിക്കാനാകില്ലെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗ്ഗീസിന്  മതിയായ യോഗ്യതയില്ലെന്നും കോടതി അറിയിച്ചിരുന്നു.

സ്റ്റുഡന്റ് ഡയറക്ടർ പദവി അദ്ധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ല. എൻഎസ്എസ് കോർഡിനേറ്റർ പദവി പരിചയമായി കണക്കാക്കാനാകില്ല. ഈ കാലയളവിൽ അദ്ധ്യാപന പരിചയമുണ്ടെന്ന് കാണിക്കാൻ പ്രിയയുടെ കൈവശം മതിയായ രേഖകളില്ലെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹിക സേവനത്തിൽ പരിചയമുണ്ടാക്കലാണ് എൻഎസ്എസിന്റെ ചുമതലയെന്നും കോടതി വ്യക്തമാക്കിയിരുന്നു.