വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സ്വകാര്യ ഓഫിസിൽ നിന്ന് ഔദ്യോഗിക രഹസ്യ രേഖകൾ കണ്ടെത്തി. വാഷിങ്ടണിലെ പെൻ ബൈഡൻ സെന്റർ ഫോർ ഡിപ്ലോമസി ആൻഡ് ഗ്ലോബൽ എൻഗേജ്മെന്റിലാണ് ബറാക് ഒബാമ പ്രസിഡന്റും ജോ ബൈഡൻ വൈസ് പ്രസിഡന്റുമായിരുന്ന സമയത്തുള്ള ഡസനോളം ഔദ്യോഗിക രഹസ്യ രേഖകൾ കണ്ടെത്തിയത്.
ഈ ഓഫിസ് ഒഴിവാക്കുന്നതിനായി വൃത്തിയാക്കിയപ്പോഴാണ് അടച്ചിട്ടിരുന്ന ശുചിമുറിയിൽനിന്ന് രേഖകൾ കണ്ടെത്തിയത്. സംഭവത്തിൽ ഷികാഗോയിലെ യു.എസ് അറ്റോണി അന്വേഷണം ആരംഭിച്ചു. അമേരിക്കൻ അറ്റോണി ജനറൽ മെറിക് ഗാർലാന്റിന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്.
2017-2019 കാലയളവിൽ ബൈഡൻ പെൻസൽവേനിയ സർവകലാശാലയിലെ വിസിറ്റിങ് പ്രഫസറായിരുന്ന ഓഫിസിൽനിന്ന് 2022 നവംബറിൽ അദ്ദേഹത്തിന്റെ അഭിഭാഷകർ തന്നെയാണ് രേഖകൾ കണ്ടെത്തിയത്. ഇവർ നീതിന്യായ വകുപ്പിനെയും നാഷനൽ ആർക്കൈവ്സിനെയും അറിയിക്കുകയായിരുന്നു.
അമേരിക്ക, മെക്സികോ, കാനഡ ഉച്ചകോടിക്കായി മെക്സികോയിലുള്ള ജോ ബൈഡൻ, രഹസ്യ രേഖകൾ കണ്ടെത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയാറായില്ല.