ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ജഡ്ജി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട റിപ്പബ്ലിക്കൻ സ്ഥാനാർഥി അലക്സാൻഡ്രിയ മോറൽ മിലർ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു. ഹാരിസ് കൗണ്ടി അറ്റോർണി ക്രിസ്ത്യൻ ഡി മെനിഫിക്ക് പരാതി നൽകി. ടെക്സസിൽ മാത്രമല്ല ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു ഈ തെരഞ്ഞെടുപ്പ്.
നവംബർ 8ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലുള്ള ഹാരിസ് കൗണ്ടി ജഡ്ജിയുമായ ലിന ഹിഡൽഗ രണ്ടു ശതമാനം വോട്ടുകളുടെ വ്യത്യാസത്തിലാണു മിലറെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 1.1 മില്യണ്‍ വോട്ടുകളിൽ 18,000 വോട്ടുകൾക്കായിരുന്നു മിലറുടെ പരാജയം. തെരഞ്ഞെടുപ്പിനുശേഷം രണ്ടുദിവസത്തിനകം ഇവർ പരാജയം സമ്മതിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം ഹാരിസ് കൗണ്ടിയിലെ പോളിംഗ് ബൂത്തുകൾ സമയത്തിനു തുറന്നു പ്രവർത്തിക്കാതിരുന്നതും ബാലറ്റ് പേപ്പറുകൾ ആവശ്യത്തിനു ലഭിക്കാതിരുന്നതും പല വോട്ടർമാർക്കും വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അവസരം നിഷേധിക്കപ്പെട്ടതും സംബന്ധിച്ചു തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവന്ന റിപ്പോർട്ടുകളാണ് ഇവരെ തെരഞ്ഞെടുപ്പു ചോദ്യം ചെയ്യുന്നതിന് പ്രേരിപ്പിച്ചത്. നവംബർ 6 ന് നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ചു ഹാരിസ് കൗണ്ടിയിലെ പരാജയപ്പെട്ട ഒരു ഡസൻ റിപ്പബ്ലിക്കൻ സ്ഥാനാർഥികളും ഹർജികൾ നൽകിയിട്ടുണ്ട്.