തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസർക്ക് നാലുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചു. 2014 ൽ വാണിജ്യ നികുതി വകുപ്പിൻറെ പാലക്കാട് മൊബൈൽ ഇന്റെലിജൻസ് സ്പോഡിലെ ഓഫീസർ ആയിരുന്ന കെ.എസ് ജയറാമിനെയാണ് ശിക്ഷിച്ചത്. സർവീസിലിരിക്കെ 34,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

2014 ഫെബ്രുവരിയിൽ പാലക്കാട് ജില്ലയിലെ അഗളിക്ക് സമീപമുള്ള ചെമ്മണ്ണൂർ എന്ന സ്ഥലത്ത് പി.എസ്.എസ് ഹോളോബ്രിക്സ്സ് എന്ന സ്ഥാപനത്തിൽ പരിശോധന നടത്തിയ ശേഷം അന്നത്തെ വിജിലൻസ് ഇന്റെലിജൻസ് ഗ്രേഡിലെ ഓഫീസർ ആയിരുന്ന കെ.എസ് ജയറാം ബില്ലുകളും, അക്കൗണ്ടുകളും സൂക്ഷിച്ചില്ല എന്ന കാരണം പറഞ്ഞു സമൻസ് അയച്ചിരുന്നു. തുടർന്ന് സമൻസ് പ്രകാരം തൊട്ടടുത്ത മാർച്ച് മാസം ഓഫിസിലെത്തിയ ഉടമസ്ഥനായ പി.എസ് സദാനന്ദനോട് 40,000 രൂപ കൈക്കൂലി തന്നാൽ 20,000 രൂപ പിഴയായി കുറച്ചു നൽകാമെന്ന് അറിയിച്ചു.

2014 ഏപ്രിൽ നാലിന് പരാതിക്കാരനായ പി.എസ് സദാനന്ദൻ പാലക്കാട് വിജിലൻസ് ഓഫീസിലെത്തി ഡി.വൈ.എസ്.പി ആയ എം.സുകുമാരനോട് പരാതി പറഞ്ഞു. വിജിലൻസിന്റെ നിർദേശ പ്രകാരം ഫിനോഫ്തലിൻ പൌഡർ പുരട്ടിയ 60,000 രൂപ പാലക്കാട് വിണിജ്യ നികുതി ഓഫിസെലത്തി കെ.എസ് ജയറാമിന് കൈമാറി.

എന്നാൽ 15,810 രൂപയുടെ ഫൈൻ ഈടാക്കിയതായി മാത്രം രസീത് നൽകുകയും, പി.എസ് സദാനന്ദൻ വീട്ടിലെ സാമ്പത്തിക അവസ്ഥ വിവരിച്ചപ്പോൾ 10,190 രൂപ തിരികെ നൽകുകയും അവശേഷിച്ച 34,000 രൂപ ജയറാം കൈക്കൂലിയായി പോക്കറ്റിലിട്ടുകയും ചെയ്ത സമയം കെ.എസ് ജയറാമിനെ വിജിലൻസ് കൈയോടെ പിടികൂടുകയാണുണ്ടായത്.

വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് കെ.എസ് ജയറാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി നാലു വർഷം കഠിന തടവിനും, ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നതിനും ശിക്ഷിച്ചത്. നിലവിൽ കെ.എസ് ജയറാം കൊല്ലം ജില്ലയിലെ സ്റ്റേറ്റ് ടാക്സ് ഓഫീസറാണ്. നാലുവർഷം ശിക്ഷ വിധിച്ച പ്രതിയെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു.

പാലക്കാട് വിജിലൻസ് യുണിറ്റ് മുൻ ഡി.വൈ.എസ്.പി ആയിരുന്ന എം.സുകുമാരൻ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശൈലജൻ ഹാജരായിരുന്നു.