വാഷിങ്ടൺ ഡി.സി: മുൻ പ്രസിഡന്‍റ് ജെയർ ബൊൽസൊനാരോയുടെ അനുയായികൾ ബ്രസീലിൽ അഴിച്ചുവിട്ട കലാപത്തിൽ അപലപിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇത് ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണെന്നും ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ജനാധിപത്യത്തിനും ബ്രസീലിലെ സമാധാനപരമായ അധികാര കൈമാറ്റത്തിനും നേരെയുള്ള ആക്രമണത്തിൽ അപലപിക്കുന്നു. ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങൾക്ക് യു.എസിന്‍റെ പൂർണ്ണ പിന്തുണയുണ്ട്’ -ബൈഡൻ ട്വീറ്റ് ചെയ്തു. ബ്രസീലിയൻ ജനതയുടെ തീരുമാനത്തെ അട്ടമറിക്കരുതെന്നും അദ്ദേഹത്തിന്‍റെ ട്വീറ്റിൽ പറ‍യുന്നു.

തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നും പ്രസിഡന്‍റ് ലുല ഡ സിൽവയുടെ വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ബൊൽസൊനാരോ അനുയായികളുടെ കലാപം. പാർലമെന്‍റിലും പ്രസിഡന്‍റിന്‍റെ വസതിയിലും സുപ്രീംകോടതിയിലും ബൊൽസൊനാരോ അനുയായികൾ അതിക്രമിച്ച് കടന്നിരുന്നു. ബൊൽസൊനാരോയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ഇടത് നേതാവ് ലുല ഡ സിൽവ എട്ട് ദിവസം മുമ്പാണ് അധികാരമേറ്റത്.