കേരളത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ മൂലമുള്ള മരണം റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്. കാസർഗോഡ്‌ സ്വദേശിനിയായ അഞ്ജു ശ്രീപാർവ്വതിയാണ് ഭക്ഷ്യവിഷബാധയേറ്റ് ഇന്ന് മരണപ്പെട്ടത്. ഒരാഴ്‌ചയ്ക്കിടയിൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഭക്ഷ്യവിഷബാധയേറ്റ് ഉണ്ടാവുന്ന രണ്ടാമത്തെ മരണമാണ് ഈ 19കാരിയുടേത്. ഇത്തരം മരണങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്‌മകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. 

കേരളത്തില്‍ അടിക്കടി ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആരോഗ്യ, ഭക്ഷ്യ വകുപ്പുകളുടെ ഇടപെടലുകളെ ചൊല്ലിയുള്ള വിമര്‍ശങ്ങളും ഇതോടൊപ്പം ഉയര്‍ന്നു വരാറുണ്ട്. അടുത്തിടെ കോട്ടയത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ച യുവതി ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടതും വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തുകയും നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്‌തിരുന്നു. 

എന്നാല്‍ ഏതെങ്കിലും ഒരു ദുരന്തമോ, മരണമോ ഉണ്ടാവുമ്പോള്‍ മാത്രമാണ് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇതിനെ സാധൂകരിക്കുന്ന ഉദാഹരണങ്ങളും ആരോപണം ഉയര്‍ത്തുന്നവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇപ്പോഴത്തെ വാർത്തകൾ കെട്ടടങ്ങുമ്പോൾ പതിവു പോലെ ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകള്‍ സുഷുപ്‌തിയിലേക്ക് പോകുമെന്ന ഭയമാണ് പലരെയും ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.

ജനങ്ങളുടെ ആശങ്ക സാധൂകരിക്കുന്ന നടപടികളാണ് പതിവായി ഉണ്ടാകുന്നതും. ഇന്ന് ഉദ്യോഗസ്ഥര്‍ വൃത്തിഹീനമായ സാഹചര്യത്തിന്റെ പേരില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍ നാളെ പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യേക്ഷപ്പെടുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് പൊതുജനങ്ങളാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം കേരളത്തില്‍ വിവിധ ഇടങ്ങളിലായി ഭക്ഷ്യ സുരക്ഷാ പരിശോധനയില്‍ വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയ 125 ഹോട്ടലുകള്‍ക്ക് എതിരെയാണ് നടപടിയെടുത്തത്. 

ഇതിലേറെ ഹോട്ടലുകള്‍ ഇപ്പോഴും പരിശോധനക്ക് വിധേയമാകാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും കണക്കിലെടുക്കണം. അതിനാല്‍ തന്നെ ഭക്ഷ്യ സുരക്ഷാ മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക എന്നത് മാത്രമാണ് ഏക പോംവഴി. വല്ലപ്പോഴുമുള്ള പരിശോധനകള്‍ മാത്രമാക്കി ഒതുക്കിയാല്‍ ഭാവിയിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കും എന്നത് ഉറപ്പാണ്.