ഡല്‍ഹി: ഭീകര സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിനെ (TRF) നിരോധിച്ച് സര്‍ക്കാര്‍. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുളള ടിആര്‍എഫ് സര്‍ക്കാര്‍ ഇന്നലെ നിരോധിച്ചതായി വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീര്‍ സ്വദേശിയും നിലവില്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അബു ഖുബൈബ് എന്നറിയപ്പെടന്ന ലഷ്‌കര്‍ കമാന്‍ഡര്‍ മുഹമ്മദ് അമിനെ ഭീകരനായും പ്രഖ്യാപിച്ചു.

2019-ലാണ് ടിആര്‍എഫ് ഭീകരസംഘടന രൂപീകരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇവര്‍ ഓണ്‍ലൈനായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും അവരെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കടത്ത് എന്നിവയിലും ടിആര്‍എഫ് ഉള്‍പ്പെടുന്നുണ്ട്. ജമ്മു കശ്മീരിലെ ജനങ്ങളെ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രേരിപ്പിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. 

സുരക്ഷാ സേനയേയും സാധാരണക്കാരെയും വധിക്കാന്‍ പദ്ധതിയിട്ടതിന് ടിആര്‍എഫ് അംഗങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ടിആര്‍എഫ് ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.