തിരുപ്പൂര്‍: തമിഴ്നാട്ടില്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച 19കാരിയെ യുവാവ് തീകൊളുത്തി കൊന്നു. മുംബൈ സ്വദേശിനിയായ പൂജയാണ് മരിച്ചത്. 22കാരനായ ലോകേഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. തിരുപ്പൂര്‍ ജില്ലയിലെ പല്ലടത്ത് ബുധനാഴ്ചയായിരുന്നു സംഭവം. 

ആളൊഴിഞ്ഞ വനമേഖലയിലേക്ക് പെണ്‍കുട്ടിയെ ലോകേഷ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സംസാരത്തിനിടെ പൂജ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഇതാണ് ലോകേഷിനെ ചൊടിപ്പിച്ചത്. ഇയാള്‍ പൂജയുടെ തലയില്‍ അടിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൂജയുടെ ശരീരത്തില്‍ തീ ആളിക്കത്തിയത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഇതിനിടെ സംഭവസ്ഥലത്ത് നിന്ന് ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടാന്‍ ലോകേഷ് ശ്രമിച്ചു. എന്നാല്‍ ഇയാള്‍ക്ക് കുഴഞ്ഞുവീണ് പരിക്കേറ്റു.

ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പൂജയെ ആശുപത്രിയിലെത്തിക്കുകയും ലോകേഷിനെ പിടികൂടുകയും ചെയ്തു. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂജ ഇന്ന് രാവിലെയാണ് മരിച്ചത്. മാതാപിതാക്കളുടെ മരണശേഷം തിരുപ്പൂരില്‍ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു പൂജ. തിരുപ്പൂരിലെ ഒരു വസ്ത്രനിര്‍മ്മാണശാലയില്‍ പെണ്‍കുട്ടി ജോലി ചെയ്തിരുന്നു.

പ്രതിയെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. 22കാരനായ ലോകേഷിനെതിരെ ഐപിസി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം പോലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.