ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനം ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആറ് മാസമായി കേന്ദ്രസർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിൽ ചർച്ച നടത്തിയെന്നും അതിന് ശേഷമാണ് തീരുമാനം എടുത്തതെന്നും നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തു. സുപ്രീം കോടതി വിധിയെ ഉദ്ദരിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. 

‘കേന്ദ്രവും ആർബിഐയും തമ്മിൽ 6 മാസത്തേക്ക് കൂടിയാലോചനകൾ നടന്നു. അത്തരമൊരു നടപടി കൊണ്ടുവരാൻ ന്യായമായ ബന്ധമുണ്ട്, അത് ആനുപാതികതയുടെ പരിശോധനയെ തൃപ്തിപ്പെടുത്തുന്നു. തീരുമാനമെടുക്കൽ പ്രക്രിയ സാധ്യമല്ല. കേന്ദ്രത്തിൽ നിന്ന് നിർദ്ദേശം വന്നതുകൊണ്ടാണ് തെറ്റ് സംഭവിച്ചത്.”- നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തു. 2016 നവംബർ 8 നാണ് 500,1000 രൂപകളുടെ നോട്ടുകൾ നിരോധിച്ചത്. 

കള്ളപ്പണവും അഴിമതിയും തടയുകയായിരുന്നു ലക്ഷ്യം. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നാല് ജഡ്ജിമാരും നോട്ട് നിരോധനം ശരിവെച്ചിരുന്നു. ജസ്റ്റിസ് ബി.വി നാഗരത്‌ന ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. നോട്ട് അസാധുവാക്കൽ തീരുമാനത്തിന് മുൻപ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. ഈ സമയം സ്വീകരിച്ച നടപടികളിൽ ഒരു പോരായ്മയും ഇല്ലെന്നും സുപ്രീം കോടതി അറിയിച്ചു. 

ഭരണഘടനാപരമായി നോട്ട് നിരോധനം ശരിയാണ്. നിരോധനം ലക്ഷ്യം കൈവരിച്ചോ എന്നതിന് ഇവിടെ പ്രസക്തിയില്ല. തീരുമാനിച്ചത് കേന്ദ്രസർക്കാർ ആയത് കൊണ്ട് മാത്രം തെറ്റാണെന്ന് പറയാനാകില്ല. ആർബിഐയുമായി തീരുമാനിച്ച് കേന്ദ്രസർക്കാരിന് തീരുമാനം എടുക്കാവുന്നതാണ്. കറൻസികളുടെ എല്ലാ സീരീസും പിൻവലിക്കാൻ അധികാരമുണ്ട്. കേന്ദ്രം റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും നോട്ട് നിരോധനം ശരിവെച്ച ഭൂരിപക്ഷ വിധിയിൽ പറയുന്നു.

സഹ ജഡ്ജിമാരോട് താൻ യോജിക്കുന്നുവെന്നും എന്നാൽ തന്റെ വാദങ്ങൾ വ്യത്യസ്തമാണെന്നും ജസ്റ്റിസ് ബിവി നാഗരത്ന പറഞ്ഞു. കേന്ദ്രസർക്കാരിന് നോട്ട് നിരോധിക്കാൻ അധികാരമില്ലെന്ന് നാഗരത്ന പറഞ്ഞു. ഹർജിയിലെ ഓരോ ചോദ്യത്തേയും കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകൾ ജസ്റ്റിസ് ബിആർ ഗവായ് തയ്യാറാക്കിയ മറുപടിയിൽ നിന്നും വ്യത്യസ്തമാണെന്ന് നാഗരത്ന വ്യക്തമാക്കി. 

നിരോധനം നിയമനിർമ്മാണത്തിലൂടെ വേണമെന്നായിരുന്നു ബിവി നാഗരത്ന അഭിപ്രായപ്പെട്ടത്. വെറും 24 മണിക്കൂറിലാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം, ഭീകരവാദ ധനസഹായം, നികുതി വെട്ടിപ്പ് എന്നിവയ്ക്കെതിരെ പോരാടാനുള്ള നീക്കത്തിന്റെ ഭാഗമാണ് നോട്ട് നിരോധനം എന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.