മട്ടാഞ്ചേരി: പുതുവത്സരാഘോങ്ങൾക്കു ഫോർട്ട്കൊച്ചിയിലെത്തിവർ സംഘാടനത്തിലെ പിഴവും അധികൃതരുടെ നിസംഗതയിലും വലഞ്ഞു.ആഘോഷങ്ങൾ തുടങ്ങുന്നതിനു മുൻപു പൊലിസ് നിയന്ത്രണങ്ങൾ കടുപ്പിച്ചെങ്കിലും ആഘോഷം കഴിഞ്ഞ് ആളുകളെ മടക്കി വിടുന്ന കാര്യത്തിൽ പരാജയപ്പെട്ടു.
ഏകദേശം 20,000 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന പരേഡ് മൈതാനിയിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തോളം പേർ. പൊലീസ് നിയന്ത്രണങ്ങൾക്കായി ഇവിടെ സ്ഥാപിച്ച ബാരിക്കേഡുകൾ ആഘോഷം കഴിഞ്ഞു മാറ്റുവാൻ പൊലീസ് തയ്യാറായില്ല.ആഘോഷം കഴിഞ്ഞു പരേഡ് മൈതാനിയിൽ നിന്ന് ആളുകൾക്ക് പുറത്തേക്ക് ഇറങ്ങുവാൻ കഴിയാത്ത സാഹചര്യമായിരുന്നു.
തിക്കും തിരക്കും വർധിച്ചതോടെ ഇതിനിടയിൽ പെട്ട് നിരവധി പേർക്കു പരിക്കേറ്റു.പലർക്കും ശ്വാസം മുട്ടലും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു.നൂറോളം പേരെ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ഇവിടെ ആവശ്യത്തിന് ഡോക്റ്റർമാരും ആരോഗ്യ പ്രവർത്തകരുമില്ലാത്തതിനാൽ പലരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലേക്കും മറ്റും മാറ്റി. ആഘോഷം കഴിഞ്ഞ് മടങ്ങി പോകുന്നതിന് പുലർച്ചെ മൂന്ന് മണി വരെ ബസ് സർവീസ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ബസ് സർവീസ് ഇല്ലാതിരുന്നത് മൂലം സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് ഫോർട്ട്കൊച്ചിയിൽ കുടുങ്ങിയത്.ഇവർ പുലരും വരെ റോഡരികിലും കടത്തിണ്ണകളിലും കഴിച്ച് കൂട്ടി.ഫോർട്ട്കൊച്ചിയിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രമാണ്.ഫോർട്ട്കൊച്ചിയിലെ ഹോംസ്റ്റേകളുടേയും വീടുകളുടേയും വളപ്പുകളിലേക്ക് ആളുകൾ തള്ളി കയറുന്ന സാഹചര്യവുമുണ്ടായി.
ആഘോഷം കഴിഞ്ഞു പൊലീസ് ഇവിടെ നിന്നു മാറി നിന്നതു മൂലമാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത്. ആഘോഷം നിയന്ത്രിക്കുന്നതിൽ പൊലീസ് കനത്ത പരാജയമായിരുന്നുവെന്നും ഇരുപതിനായിരം പേരെ മാത്രം ഉൾക്കൊള്ളാവുന്ന മൈതാനത്ത് കൂടുതൽ ആളുകൾ എത്തുമ്പോൾ അത് നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ മുൻകൂട്ടി കാണണമായിരുന്നുവെന്നും ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ മതിയായ ശ്രദ്ധയില്ലായെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും കേരള ഹാറ്റ്സ് ഫോർട്ട്കൊച്ചി ഡസ്റ്റിനേഷൻ സെക്രട്ടറി ഡേവിസ് ലോറൻസ് പറഞ്ഞു.