പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ റെക്കോർഡ് മദ്യവിൽപ്പന കണക്കുകൾ ഇന്നലെയാണ് പുറത്തു വന്നത്. ഡിസംബർ 31ന് മാത്രം മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. ഇതോടെ വിറ്റുവരവിൽ 600 കോടിയോളം നികുതിയിനത്തിൽ സര്‍ക്കാരിന് കിട്ടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അതേസമയം, 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. കൊല്ലം ആശ്രമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിൽപ്പന നടത്തിയത്. 

കേരളത്തിൽ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണ്. സംസ്ഥാനത്തെ എല്ലാ ഔട്ട്‍ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം മിനിഞ്ഞാന്ന് വിറ്റിട്ടുണ്ട്. ക്രിസ്‌തുമസ്‌-ന്യൂ ഇയർ  ആഘോഷങ്ങൾ നടന്ന കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീർത്തത്. 

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 10 ദിവസത്തെ മദ്യവിൽപ്പന 649.32 കോടിയായിരുന്നു. എങ്കിലും ഇക്കുറി ക്രിസ്‌തുമസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവുണ്ടായിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്‌തുമസ് ദിനത്തില്‍ ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്‌തുമസ് ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്.