തിരുവനന്തപുരം: വർക്കലയിൽ ബിരുദ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്നും സംഗീത പിന്മാറിയതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെ 1.30നാണ് സംഭവം. വടശേരിക്കോണത്ത് തെറ്റിക്കുളം യുപി സ്കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസിൽ സജീവിന്റെയും ശാലിനിയുടെയും മകൾ സംഗീതയും പള്ളിയ്ക്കൽ സ്വദേശി ഗോപുവും സുഹൃത്തുക്കളായിരുന്നു.
എന്നാൽ സൗഹൃദത്തിൽ നിന്നും സംഗീത പിന്മാറി. അടുത്തിടെ ഗോപു, അഖിൽ എന്ന പേരിൽ മറ്റൊരു നമ്പറിൽ നിന്ന് പെൺകുട്ടിയുമായി ചാറ്റ് തുടങ്ങി സൗഹൃദം സ്ഥാപിച്ചു. അഖിൽ ആവശ്യപ്പെട്ട പ്രകാരമാണ് സംഗീത വീടിന് പുറത്തേയ്ക്ക് വന്നത്.
ഹെൽമെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്.
കഴുത്തിൽ മുറിവേറ്റ് സംഗീത ഓടിപ്പോയി വീടിന്റെ വാതിലിൽ അടിച്ചു. പിതാവ് പുറത്തിറങ്ങിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു നിൽക്കുന്ന മകളെ ആയിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് പിതാവ് സജീവ് പറയുന്നതിങ്ങനെ. “കതകിൽ ആരോ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എന്താണെന്ന് മനസിലായില്ല, തുടരെ അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനലു തുറന്ന് ആരാണെന്നാണ് ഞാൻ ആദ്യം ചോദിച്ചത്. പെട്ടെന്ന് എന്റെ മോളുടെ കൈ കണ്ടു. മിണ്ടാൻ കഴിയില്ലായിരുന്നു അവൾക്ക്. പിടച്ചു കൊണ്ട് കൈ ഉയർത്തി കാട്ടി. കതകു തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് കണ്ടത്. എന്തു പറ്റി മോളെ എന്നു ചോദിച്ച് അവളെ കെട്ടിപ്പിടിച്ചു. അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല’.