കണ്ണൂർ: കാപ്പിലപീടികയിൽ തനിക്ക് അനുകൂലമായി പ്രത്യക്ഷപ്പെട്ട ഫ്ളക്സ് ബോർഡ് നീക്കം ചെയ്യുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ.
പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനുള്ള വലതുപക്ഷ ശ്രമമാണിതെന്ന് അദ്ദേഹം നടപടിയെ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.
പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നും ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത!. പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും.സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്.അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം.
ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജയരാജനെ അനുകൂലിച്ച് അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ റോഡ് സൈഡിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
“ഒരു കമ്മ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം. ഒന്ന് വര്‍ഗ ശത്രുവിന് നേരെയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും’ എന്നാണ് ബോര്‍ഡിലുള്ളത്. പി. ജയരാജന് കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ബോര്‍ഡിലുണ്ട്. ബോര്‍ഡ് വാര്‍ത്തയായതിനെ തുടര്‍ന്നാണ് പി. ജയരാജന് പ്രതികരണവുമായി രംഗത്തെത്തിയത്.