ബംഗളൂരു: മൈസൂരുവിൽ ക്രൈസ്തവ ദേവാലയം അജ്ഞാതർ ആക്രമിച്ചു. ക്രിസ്മസ് കഴിഞ്ഞതിന് പിന്നാലെയാണ് മൈസൂരു പെരിയപട്ടണത്തിലുള്ള സെന്റ് മേരീസ് പള്ളിക്ക് നേരെ ആക്രമണമുണ്ടായത്.
പള്ളിയിലുണ്ടായിരുന്ന ക്രിസ്തുവിന്റെ രൂപവും ആക്രമികൾ തകർത്തു. ചൊവ്വാഴ്ച വൈകിട്ടോടെ പള്ളിയിലെ ജീവനക്കാരനാണ് സംഭവം കണ്ടത്. ഉടൻ തന്നെ അധികൃതരെ അറിയിച്ചു.
പള്ളിക്ക് പുറത്തുവച്ചിരുന്ന നേർച്ച പെട്ടി കാണാനില്ല. പ്രാഥമിക അന്വേഷണത്തിൽ മോഷണമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. പള്ളിയുടെ പിൻവാതിൽ തകർത്താണ് ആക്രമികൾ അകത്ത് പ്രവേശിച്ചത്.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.