തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടുമുറ്റത്ത് 17കാരിയായ മകള്‍ അരുംകൊലയ്ക്കിരയായതിന്റെ ഞെട്ടല്‍ മാറാതെ അച്ഛന്‍ സജീവ്. ആണ്‍സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഗീതയെ രക്തത്തില്‍ കുളിച്ച നിലയില്‍ അച്ഛനാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ സംഗീത വീടിന്റെ കതകില്‍ മുട്ടിയതോടെയാണ് സജീവ് സംഭവമറിയുന്നത്. നിറ കണ്ണുകളോടെ മകളുടെ അവസാന നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് സജീവ്.

സജീവിന്റെ വാക്കുകള്‍ ഇങ്ങനെ..

‘ഫ്രണ്ട് കതകില്‍ ഇങ്ങനെ നിര്‍ത്താതെ കൈ വെച്ച് അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലൈന്‍ ഷോട്ടായതാണെയെന്നാണ് ഞാന്‍ വിചാരിച്ചത്. എനിക്ക് പേടിയായി. പതിയെ ജനല്‍ തുറന്നു. തുറന്നിട്ട് ആരെന്നാണ് ഞാന്‍ ചോദിക്കുന്നത്. അപ്പോഴാണ് എന്റെ മോള്‍ കയ്യെടുത്ത് കാണിക്കുന്നത്. അപ്പോഴേ ഞാന്‍ പെട്ടെന്ന് കതക് തുറന്നു. മോളുടെ കഴുത്ത് ബ്ലഡില്‍ കുളിച്ച് നില്‍ക്കുന്നതാണ് കണ്ടത്. കാരണം അവള്‍ക്ക് ഒന്നും പറയാന്‍ കഴിയുന്നില്ല. പെടയ്ക്കുവാരുന്നു. ഞാന്‍ കെട്ടിപ്പിടിച്ചു മോളെ എടുത്തു. എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടാരുന്നു പക്ഷേ ഒന്നും പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്തിനാണീ ക്രൂരത’.

ഇന്നലെ രാത്രി 1.30ന് ആണ് വര്‍ക്കല വടശേരി സംഗീത നിവാസില്‍ സംഗീത കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. 

രണ്ടാം വര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് സംഗീത. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെണ്‍കുട്ടിയുടെ സുഹൃത്തായ ഗോപു, അഖില്‍ എന്ന പേരില്‍ മറ്റൊരു നമ്പറില്‍ നിന്ന് ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചിരുന്നു. ഇയാള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെണ്‍കുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്.