വാഷിങ്ടൺ: സിഖുകാർക്ക് വിശ്വാസപ്രകാരമുള്ള താടിയും തലപ്പാവും വെച്ചുതന്നെ യു.എസ് നാവികസേനയിൽ നിയമനത്തിന് അവസരമൊരുക്കണമെന്ന് അമേരിക്കൻ കോടതി. സൈനിക ചട്ടത്തിൽ പ്രത്യേക ഇളവ് ആവശ്യപ്പെട്ട് ആകാശ് സിങ്, ജസ്കിറാത് സിങ്, മിലാപ് സിങ് ചഹൽ എന്നിവർ നൽകിയ ഹരജിയിലാണ് അപ്പീൽ കോടതി അനുകൂലമായി വിധിച്ചത്. അടിസ്ഥാന പരിശീലനത്തിനുമുമ്പ് മൂവരും താടി വടിക്കണമെന്നായിരുന്നു നേരത്തെ മറൈൻസ് കോർപ്സ് ആവശ്യപ്പെട്ടിരുന്നത്.
കീഴ്കോടതിയിൽ വിധി പ്രതികൂലമായതിനെത്തുടർന്ന് ഇവർ അപ്പീൽ കോടതിയിലെത്തുകയായിരുന്നു. യു.എസിലെ സിഖ് സമൂഹത്തിന് വിശ്വാസാചാരങ്ങൾ സംരക്ഷിച്ച് സേനയുടെ ഭാഗമാവാൻ കഴിയുന്ന നിർണായക ഉത്തരവാണ് കോടതി നടത്തിയത്.