കോഴിക്കോട്: ഒരു കോടിയുടെ സ്വർണ്ണം അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത് കടത്താൻ ശ്രമിച്ച 19കാരിയെ കഴിഞ്ഞ ദിവസമാണ് കരിപ്പൂരിൽ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടിയത്. ദുബായിൽ നിന്നും കോഴിക്കോട്ടെത്തി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ കാസർകോട് സ്വദേശി ഷഹല എന്ന 19കാരിയാണ് 1884 ഗ്രാം സ്വർണ്ണവുമായി പൊലീസ് പിടിയിലായത്. സ്വർണ്ണം മിശ്രിതരൂപത്തിൽ മൂന്ന് പാക്കറ്റുകളിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഷഹല എയർപോർട്ടിന് പുറത്തെത്തിയത്. 

കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് ഷെഹ്︋ല പിടിയിലാകുന്നത്. 25ന് രാത്രി 10.20ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് യുവതി കാലിക്കറ്റ് എയർപോർട്ടിലിറങ്ങിയത്. തുടർന്ന് യാത്രക്കാർക്കായുള്ള കസ്റ്റംസ് പരിശോധന നടന്നു. എന്നാൽ പരിശോധനയിൽ സ്വർണ്ണമൊന്നും കണ്ടെത്താനായില്ല. പരിശോധനയെല്ലാം കഴിഞ്ഞ് 11 മണിയോടെ പെൺകുട്ടി വിമാനത്താവളത്തിനു പുറത്തിറങ്ങി.അതേസമയം കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരി സ്വർണ്ണം കടത്തുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. 

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ എയർപോർട്ടിന് പുറത്ത് പരിശോധന നടത്തവേയാണ് ഷെഹ്︋ല പൊലീസിൻ്റെ പിടിയിലായത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ലഗേജുകൾ പരിശോധിക്കുകയും ഷെഹ്︋ലയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ സ്വർണ്ണത്തിൻ്റെ കാര്യങ്ങളൊന്നും അറിയില്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കൂടുതൽ പരിശോധന നടത്തിയിട്ടും യുവതിയിൽ നിന്നും സ്വർണ്ണവും പൊലീസിന് ലഭിച്ചില്ല. താൻ സ്വർണമൊന്നും കടത്തിയിട്ടില്ലെന്ന് യുവതി പൊലീസിനോട് ഉറപ്പിച്ചു പറയുകയും ചെയ്തു. 

ഇതിനു പിന്നാലെ പൊലീസ് യുവതിയുടെ ദേഹപരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. ദേഹപരിശോധന നടത്തിയ അവസരത്തിലാണ് അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി ഒളിപ്പിച്ച സ്വർണ്ണം പൊലീസ് കണ്ടെടുത്തത്. മിശ്രിത രൂപത്തിലാണ് സ്വർണ്ണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നത്. പായ്ക്കറ്റുകൾ അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു. ചോദ്യം ചെയ്യലിലും മറ്റും പതറാതെ ഷഹല പിടിച്ചു നിന്നെങ്കിലും അടിവസ്ത്രം പരിശോധിക്കണമെന്ന് വനിതാ ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഷഹല ഭയന്നു. ഷഹലയുടെ മുഖത്തെ ഭാവമാറ്റം കണ്ടാണ് പെൺകുട്ടിയുടെ ശരീരത്തിൽ സ്വർണ്ണമുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചത്. തുടർന്നു നടന്ന പരിശോധനയിൽ അടിവസ്ത്രത്തിനുള്ളിൽ നിന്നും സ്വർണ്ണം പിടിച്ചെടുക്കുകയായിരുന്നു. 

ദുബായിലുള്ള പിതാവിനെ കാണാൻ വിസിറ്റിംഗ് വിസയിൽ പോയപ്പോഴാണ് സ്വർണക്കടത്ത് സംഘങ്ങളുടെ ഇടനിലക്കാർ ബന്ധപ്പെട്ടതെന്നാണ് യുവതി പറയുന്നത്. 60,​000 മുതൽ ഒരുലക്ഷം രൂപവരെ നൽകാമെന്നായിരുന്നു വാഗ്‌ദാനം. നാട്ടിലേക്കുള്ള വിമാനടിക്കറ്റും സംഘം എടുത്തുകൊടുത്തുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. സ്വർണ്ണം കൊണ്ടുവരുന്ന വിവരം ഭർത്താവിനുമറിയാമായിരുന്നുവെന്നും ഷഹല വ്യക്തമാക്കി. വിമാനത്താവളത്തിന് പുറത്തെത്തിയാൽ വാട്‌സാപ്പിൽ ഫോൺചെയ്യണമെന്നും ആളെത്തുമ്പോൾ സ്വർണ്ണം കൈമാറണമെന്നുമായിരുന്നു ഷഹലയ്ക്ക് ലഭിച്ച നിർദ്ദേശം.