തൃശ്ശൂർ:  സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് 2 കോടിയിലധികം രൂപ വഴിമാറി എത്തിയത്  ആദ്യം അമ്പരിപ്പിച്ചെങ്കിലും പിന്നീട് പണം എടുത്ത് അടിച്ചു പൊളിച്ചു. ഒടുവിൽ യുവാക്കൾ അറസ്ററിൽ. തൃശൂരിലാണ് സംഭവം. അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവര്‍ കസ്റ്റഡിയിലായത്. 2.44 കോടി രൂപയാണ് ഇവര്‍ ചെലവാക്കിയത്. 

അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് തന്‍റെ  ബാങ്ക് അക്കൗണ്ടിൽ കോടികള്‍ എത്താൻ തുടങ്ങി. ഇത് കണ്ട യുവാവ് ആ പണം കൊണ്ട് അടിച്ചു പൊളിച്ചു. ചെലവാക്കും തോറും പണം പിന്നെയും വന്നു. ഇതുപയോഗിച്ച് വിലകൂടിയ ഫോണ്‍ ഉള്‍പ്പെടെ പലതും വാങ്ങി.

ഷെയര്‍ മാര്‍ക്കറ്റിലും മറ്റും പണം നിക്ഷേപിച്ചു. കടങ്ങള്‍ വീട്ടി. ട്രേഡിങ് നടത്തി. എല്ലാം കൂടി 2.44 കോടി ചെലവാക്കി. ഘട്ടം ഘട്ടമായി എത്തിയ പണത്തിന്‍റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. 171 ഇടപാടുകളാണ് നടത്തിയത്. 

തുടർന്ന് പണം നഷ്ടമായതറിഞ്ഞ ബാങ്ക് പരാതിപ്പെട്ടതോടെയാണ് പൊലീസ് ഇവരെ തേടിയെത്തിയത്. അറസ്റ്റിലായ ആള്‍ക്ക് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയനനീക്കം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് അബദ്ധത്തില്‍ കോടികള്‍ ഇവരുടെ അക്കൗണ്ടിലെത്തിയതെന്ന് പ്രാഥമിക വിലയിരുത്തൽ. ലയന സാഹചര്യം  ഇവര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.