ഗുവാഹത്തി: യുവതിയെ കൊലപ്പെടുത്തിയശേഷം 10 മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോയി വിൽക്കാൻ ശ്രമിച്ച  യുവതിയുടെ അമ്മയടക്കം നാലുപേർ അറസ്റ്റിൽ. 

കേസിൽ അറസ്റ്റിലായ ദമ്പതികളുടെ മകൾക്ക് കുഞ്ഞിനെ നൽകുന്നതിനുവേണ്ടിയാണ് യുവതിയെ കൊന്ന് കുഞ്ഞിനെ തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു. മകൾക്ക് കുട്ടികളില്ലാത്തതിനാൽ കുട്ടിയിയെ തട്ടിക്കൊണ്ടു പോവാനായിരുന്നു പദ്ധതി. അസമിലാണ് സംഭവം. അപ്പർ അസമിലെ കെന്ദുഗുരി ബൈലുങ് സ്വദേശിയായ നിതുമോണി ലുഖുരാഖോൺ എന്ന യുവതിയെയാണ് കൊന്നത്.

ദമ്പതികളുടെ മകൾ താമസിക്കുന്ന ഹിമാചൽ പ്രദേശിലേക്ക് കുഞ്ഞിനെ കൊണ്ടു പോകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ അതിന് മുമ്പേ പിടിവീണു. രഹസ്യവിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ദമ്പതികളെ പിടികൂടുകയായിരുന്നു 

ചൊവ്വാഴ്ച രാവിലെയാണ് ചറൈഡിയോ ജില്ലയിലെ രാജബാരി തേയില എസ്റ്റേറ്റിലെ അഴുക്കുചാലിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച മുതൽ യുവതിയെയും കുഞ്ഞിനെയും കാണുന്നില്ലായിരുന്നു. പൊലീസ് വിവിധ സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

പൊലീസ്  സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ജോർഹട്ടിലെ അന്തർ സംസ്ഥാന ബസ് ടെർമിനനില്‍ വച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രണാലി ഗൊഗോയ്, ഭർത്താവ് ബസന്ത ഗൊഗോയി, മകൻ പ്രശാന്ത ഗൊഗോയി, കൊല്ലപ്പെട്ട യുവതിയുടെ അമ്മ ബോബി ലുഖുറഖോണി എന്നിവരാണ് അറസ്റ്റിലായത്.