പാരിസ്: സെൻട്രൽ പാരീസിൽ വെള്ളിയാഴ്ച നടന്ന വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കുർദിഷ് സാംസ്കാരിക കേന്ദ്രത്തിലും സമീപത്തെ റെസ്റ്റൊറന്‍റിലും സലൂണിലുമാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ട്. 62കാരനാണ് വെടിയുതിർത്തതെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാൽ ഒരുവർഷം മുമ്പ് ഇയാൾ പാരീസിലെ അഭയാർഥികളുടെ ടെന്‍റുകൾ ആക്രമിച്ചതിന് അറസ്റ്റിലായിരുന്നെന്നും ഈയിടെയാണ് പുറത്തിറങ്ങിയതെന്നും അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിനുപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.