ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ച് വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മാത്രമല്ല ആ മൃതദേഹത്തിനൊപ്പം ഒരു രാത്രി ഉറങ്ങുകയും ചെയ്തു. റായ്ബറേലി സ്വദേശി അതുൽ കുമാർ എന്നയാളെയാണ് ഭാര്യ കൊലപ്പെടുത്തിയത്. 

ഭർത്താവിനെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി എന്നായിരുന്നു യുവതി പൊലീസിന് നൽകിയ മൊഴി.  അമിതമായി മദ്യപിച്ചതിനെ തുടർന്നുണ്ടായ മരണം എന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഭാര്യയാണ് അദേഹത്തെ കൊലപ്പെടുത്തിയതെന്ന് മനസിലാക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. താനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് ഭാര്യ മൊഴി നൽകിയിട്ടുണ്ട്. 

കൊലക്കി ശേഷം ഭർത്താവ് ഉറങ്ങുകയാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം കിടപ്പുമുറിയിലേക്ക് കൊണ്ടുപോവുകയും മൃതശരീരത്തിനൊപ്പം ഒരു രാത്രി ഉറങ്ങുകയുമായിരുന്നു. അച്ഛൻ ഉറങ്ങുകയാണെന്നും ഉണർത്തരുതെന്നും കുട്ടികളോട് പറഞ്ഞു. നേരം പുലർന്ന സമയത്ത് മൃതദേഹം വീടിന് പുറത്ത് വലിച്ചു കൊണ്ടുപോയി ഇട്ടു. മൃതദേഹം അവിടെ കിടക്കുന്നതായി രാവിലെ എല്ലാവരെയും പിന്നീട് പൊലീസിനെയും അറിയിച്ചു. അതുൽ മിക്കപ്പോഴും മദ്യപിച്ചെത്തി തന്നെ മർദ്ദിക്കാറുണ്ടെന്നും ശമ്പളം മദ്യപിക്കുന്നതിനായി ചെലവഴിക്കാറുണ്ടെന്നും അതിനാലാണ് ഇത്തരം ക്രൂരമായ നടപടിക്ക് തുനിഞ്ഞതെന്നും യുവതി പൊലിസിന് മൊഴി നൽകി.