തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ ക്യാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ച നേതാക്കള്‍ക്കെതിരെ നടപടി. ജില്ലാ കമ്മിറ്റി അംഗത്തേയും നേമം ഏരിയാ പ്രസിഡന്റിനെയും ജില്ലാ നേതൃത്വം പുറത്താക്കി. ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്, നേമം ഏരിയാ പ്രസിഡന്റ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് നടപടി. ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെ ഇരുവരും ബാറിലെത്തി മദ്യപിച്ചതായി തെളിഞ്ഞിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് സംഘടനയെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. 

കൂടാതെ അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ പേരിലുള്ള ആംബുലന്‍സ് ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു പരാതി. ഇതിനോടൊപ്പം  കോവിഡ് ബാധിച്ച് മരിച്ച പാര്‍ട്ടി പ്രവര്‍ത്തക ആശയുടെ കുടുംബത്തിന് വീട് വെച്ചുനല്‍കാനായി പിരിച്ച പണത്തിലും തട്ടിപ്പ് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി.