ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു സ്ത്രീയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. പാക് മാധ്യമപ്രവർത്തകൻ സയ്യിദ് അലി ഹൈദർ യുട്യൂബിൽ ഷെയർ ചെയ്ത ഓഡിയോ ക്ലിപ്പുകൾ പാക് രാഷ്ട്രീയ രംഗത്ത് വന്‍ വിവാദത്തിനാണ് തുടക്കമിട്ടിരിക്കിന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഓഡിയോ പുറത്തുവന്നതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

ഈ വർഷമാദ്യം ഇമ്രാൻ ഖാന്‍ പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചതിന് പിന്നാലെ ഉണ്ടാകുന്ന വിവാദങ്ങളില്‍ ഏറ്റവും പുതിയതാണ് വൈറലായ ക്ലിപ്പുകൾ. ഇമ്രാൻ ഖാന്റെ പാർട്ടി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഓഡിയോ ക്ലിപ്പുകൾ വ്യാജമെന്ന് ആരോപിച്ചു. മുന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പടുത്താന്‍  ലക്ഷ്യമിട്ട് സർക്കാർ വ്യാജ വീഡിയോകളും ഓഡിയോകളും ഉപയോഗിക്കുകയാണെന്നും പിടിഐ ആരോപിച്ചു.

“വ്യാജ ഓഡിയോകളും വീഡിയോകളും സൃഷ്ടിക്കുന്നതിനപ്പുറം പിടിഐ ചെയർമാനെതിരെ രാഷ്ട്രീയ എതിരാളികൾക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല” പിടിഐ നേതാവ് അർസ്ലാൻ ഖാലിദ് പറഞ്ഞു.

ഇമ്രാന്‍ ഖാനും ഒരു സ്ത്രീയും തമ്മിലുള്ള കോള്‍ റെക്കോർഡിംഗ് എന്ന പേരിലാണ് ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്.  തമ്മില്‍ കാണാന്‍ വേണ്ടി സ്ത്രീക്ക് മുകളില്‍ ഓഡിയോ ക്ലിപ്പിലെ പുരുഷ ശബ്ദം സമ്മര്‍ദ്ദം ചെലുത്തുന്നതായി ഓഡിയോയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.  പുരുഷ ശബ്ദം തന്നെ കാണാൻ സ്ത്രീയോട് ആവശ്യപ്പെടുന്നു, പക്ഷേ സ്ത്രീ വിമുഖത കാണിക്കുകയും, കാണാന്‍ പറ്റാത്തതില്‍ തനിക്ക് “വേദന” ഉണ്ടെന്ന് പറയുകയും ചെയ്യുന്നു.

അതേ സമയം തന്നെ തമ്മില്‍ കാണാന്‍ പറ്റുന്ന സാഹചര്യത്തെക്കുറിച്ച് അവർ ചർച്ച ചെയ്യുന്നു, എന്നാൽ തന്റെ കുടുംബം സന്ദർശിക്കേണ്ടതിനാൽ കൂടിക്കാഴ്ച നടക്കുമോ എന്ന് അറിയില്ലെന്ന് പുരുഷന്‍ പറയുന്നു. “എന്റെ കുടുംബവും കുട്ടികളും വരുന്നതിനാൽ അത് സാധ്യമാണോ എന്ന് ഞാൻ നോക്കാം. അവരുടെ സന്ദർശനം വൈകിപ്പിക്കാൻ ഞാൻ ശ്രമിക്കും. ഞാൻ നാളെ നിങ്ങളെ അറിയിക്കാം” പുരുഷ ശബ്ദം പറയുന്നു. 

ക്ലിപ്പുകളിലെ ശബ്ദം ഇമ്രാൻ ഖാന്റേതാണെന്ന് ഇതുവരെ ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇത് ഇമ്രാന്‍റെ ശബ്ദമാണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നത്. നൈല ഇനായത്ത് എന്ന മാധ്യമപ്രവര്‍ത്തക  ഇമ്രാൻ ഖാൻ ഇമ്രാൻ ഹാഷ്മിയായി മാറിയെന്ന് സെക്സ് ടോക്കാണ് ഇതെന്നും ട്വീറ്റ് ചെയ്തു.