ന്യൂഡൽഹി: പൊലീസ് ഉദ്യോഗസ്ഥർ സദാചാര പൊലീസുകാരാകേണ്ടന്ന് കർശന നിർദേശവുമായ് സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്യരുത്. സാഹചര്യങ്ങൾ മുതലെടുത്ത്  ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

ഗുജറാത്തിൽ സദാചാര പൊലീസിംഗിന്‍റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് പൊലീസ് സേനകള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. 2001ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വഡോദരയിലെ ഐപിസിഎല്‍ ടൗണ്‍ഷിപ്പില്‍ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ സന്തോഷ് കുമാര്‍ പാണ്ഡെയെയാണ് സദാചാര പൊലീസ് ആരോപണത്തെത്തുടര്‍ന്ന് പിരിച്ചു വിട്ടത്. 

സന്തോഷ് കുമാർ പാഡെ എന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ തന്റെ ഡ്യൂട്ടിക്കിടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മഹേഷ് ബി ചൌധരിയെയും പ്രതിശ്രുത വധുവിനെയും തടഞ്ഞ് നിർത്തി ഇവരെ അധിക്ഷേപിച്ച് സംസാരിക്കുകയും വിട്ടയ്ക്കണമെങ്കിൽ പ്രതിശ്രുത വധുവിനെ തനിക്കൊപ്പം അൽപസമയം വിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ചൌധരി ഇതിന് തയ്യാറാകാതെ വന്നതോടെ ഇയാളുടെ കൈവശമുള്ള വിലകൂടിയ വാച്ച് കൈക്കലാക്കിയ ശേഷം ഇരുവരെയും വിട്ടയച്ചു. ഇതിനെതിരെ ചൌധരി നൽകിയ പരാതിയിൽ പിന്നീട് ഉദ്യോഗസ്ഥനെ 2001 ഒക്ടോബറിൽ  പിരിച്ചു വിട്ടുകയായിരുന്നു.