ഷിക്കാഗോ: ചൈനയിൽ നിയന്ത്രണങ്ങള്‍ നീക്കിയതോടെ കൊവിഡ് കേസുകള്‍ കുത്തനെ കൂടാനിടയുണ്ടെന്നും പത്തു ലക്ഷം പേരെങ്കിലും 2023ല്‍ മരിച്ചേക്കുമെന്നും പഠന റിപ്പോര്‍ട്ട്. യുഎസ് കേന്ദ്രമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍റെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.
പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് അടുത്തിടെ ചൈന കടുത്ത കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് കേസുകള്‍ ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് ഐഎച്ച്എംഇയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയിലെ മൂന്നിലൊന്നു ജനങ്ങള്‍ക്കും ഈ സമയത്തിനകം കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു
കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ ആയിരുന്ന ചൈനയില്‍ ഇതുവരെ 5235 പേരാണ്, ഔദ്യോഗിക കണക്കു പ്രകാരം വൈറസ് ബാധ മൂലം മരിച്ചത്. അവസാന കോവിഡ് മരണം രേഖപ്പെടുത്തിയിട്ടുള്ളതു ഡിസംബര്‍ മൂന്നിനാണ്.