ആറന്മുള : ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗ്രേഡ് എസ്.ഐ.യെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡുചെയ്തു. ഗ്രേഡ് എസ്.ഐ. സജീഫ് ഖാനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവന്ന, പത്തനാപുരം സ്വദേശിയായ ഇയാള്‍ സംഭവത്തെത്തുടര്‍ന്ന് ഒളിവിലാണ്.

വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് സ്റ്റേഷന്‍ വൃത്തിയാക്കിയശേഷം ചായ ഇട്ടുകൊണ്ടിരുന്ന ജീവനക്കാരിയെ സജീഫ് ഖാന്‍ കടന്നുപിടിച്ചെന്നാണ് പരാതി. യുവതി ഒച്ചവെച്ചതിനെത്തുടര്‍ന്ന് മറ്റ് പോലീസുകാര്‍ ഓടി എത്തി. ഇതിനിടെ സജീഫ് ഖാന്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. 

അതിനിടെ, പരാതി സ്വീകരിക്കാതെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നെന്ന ആരോപണമുയര്‍ന്നു. അതിക്രമംനേരിട്ട യുവതി, ശനിയാഴ്ച രാവിലെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കുകയായിരുന്നെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.ആര്‍. ലീലാമ്മ പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി, സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവൈ.എസ്.പി.മാരെ നിയോഗിച്ചത്.

നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ.എ. വിദ്യാധരന്‍, ഡിവൈ.എസ്.പി. എസ്.നന്ദകുമാര്‍ എന്നിവര്‍ ശനിയാഴ്ച രാത്രിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതിക്ക് കൗണ്‍സലിംഗ് നടത്തി.