കൊച്ചി: കലൂരിൽ വേൾഡ്കപ്പ് വിജയാഘോഷത്തിനിടെ പോലീസിന് ക്രൂര മർദ്ദനം. കലൂർ സ്റ്റേഡിയം ജങ്ഷനിൽ ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്ത പോലീസുകാരെ ആരാധകർ ക്രൂരമായി മർദ്ദിച്ചു. ആളുകൾ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും കാലിൽ പിടിച്ച വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അരുൺ, ശരത് എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നാല് യുവാക്കൾക്കെതിരെ കേസ് എടുത്തിരുന്നു. എറണാകുളം നോർത്ത് സ്‌റ്റേഷനിലെ സിപിഒമാരായ ലിപിൻ രാജ്, വിപിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

വലിയ സ്‌ക്രീനിൽ അർജന്റീന-ഫ്രാൻസ് കളി കണ്ടശേഷം മടങ്ങി പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ ബാക്കിയുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പോലീസുകാരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.