ദോഹ: ലോകാദരങ്ങളിൽ വാഴുന്നവനായ സുൽത്താന്‍റെ കിരീട ധാരണം. ലോകം മുഴവൻ നേടിയിട്ടും ആത്മാവിനെ നഷ്ടമാക്കിയവനെന്ന മുറിപ്പാട് ലയണൽ ആൻഡ്രെസ് മെസിയെന്ന കുറിയ വലിയ മനുഷ്യൻ മായിച്ചുകളഞ്ഞിരിക്കുന്നു. അതെ, ഇത് നിയോഗം. മണൽപ്പരപ്പുകൾക്ക് മേലെ, ഈത്തപ്പനയോലകൾക്ക് മേലെ ആൽബിസെലെസ്റ്റെന്‍റെ സൂര്യൻ ജ്വലിച്ച രാവിൽ, ഫ്രഞ്ച് പടയെ അർജന്‍റീനയുടെ ഇളംനീലകുപ്പായക്കാർ ജയിച്ചിരിക്കുന്നു.

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എക്‌സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

തുടക്കം അര്‍ജന്‍റൈന്‍ ആക്രമണത്തോടെ

ലുസൈലില്‍ 4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലായിരുന്നു അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണിയുടെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍. മെസി-എംബാപ്പെ പോരാട്ടമെന്ന നിലയില്‍ മത്സരത്തിന് മുമ്പേ ചര്‍ച്ചയായ ഫൈനല്‍ കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആവേശം പടര്‍ത്തി. മൂന്നാം മിനുറ്റില്‍ അര്‍ജന്‍റീന ആദ്യ മുന്നേറ്റം നടത്തി. അഞ്ചാം മിനുറ്റില്‍ മക്കലിസ്റ്ററിന്‍റെ ലോംഗ് റ‌േഞ്ചര്‍ ശ്രമം ലോറിസിന്‍റെ കൈകള്‍ കടന്നില്ല. തൊട്ടുപിന്നാലെ ഡീപോളിന്‍റെ ഷോട്ട് വരാനെയില്‍ തട്ടി പുറത്തേക്ക് തെറിച്ചു. 

തുടക്കമിട്ട് മെസി, പിന്നാലെ ഡി മരിയ

10 മിനുറ്റിന് ശേഷമാണ് ഫ്രാന്‍സ് ചിത്രത്തില്‍ തെളിയുന്നത്. 14-ാം മിനുറ്റിലാണ് ഫ്രാന്‍സ് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് ആദ്യമായി എത്തിയത്. 19-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിനെ ഡീപോള്‍ ഫൗള്‍ ചെയ്തതതിന് ബോക്‌സിന് തൊട്ട് പുറത്തുവച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പക്ഷേ മുതലാക്കാനായില്ല. ജിറൂഡിന്‍റെ പറന്നുള്ള ഹെഡര്‍ ബാറിന് മുകളിലൂടെ പാറി. 21-ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ലോറിസ് വലത്തോട്ട് ചാടിയപ്പോള്‍ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അര്‍ജന്‍റീനയെ 23-ാം മിനുറ്റില്‍ മുന്നിലെത്തിച്ചു. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്. 36-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ മക്കലിസ്റ്ററിന്‍റെ അസിസ്റ്റില്‍ മരിയ രണ്ടാം ഗോളും കണ്ടെത്തി. 

ഹാഫ്ടൈമിന് മുമ്പേ മാറ്റം

ഇതോടെ ഡെംബലെയേയും ജിറൂഡിനേയും 42-ാം മിനുറ്റില്‍ പിന്‍വലിച്ച് മാര്‍ക്കസ് തുറാം, കോളോ മൗനി എന്നിവരെ ഇറക്കാന്‍ ദെഷാം നിര്‍ബന്ധിതനായി. എന്നിട്ടും കാര്യമായ ആക്രമണം അഴിച്ചുവിടാന്‍ ഫ്രഞ്ച് ടീമിനായില്ല. മറുവശത്ത് ആദ്യപകുതിയില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മേധാവിത്തം പുലര്‍ത്തി കുതിച്ചു അര്‍ജന്‍റീന. 

രണ്ട് മിനുറ്റിനിടെ എംബാപ്പെയുടെ ഡബിള്‍

49-ാം മിനുറ്റില്‍ മരിയയുടെ പാസില്‍ ഡീപോളിന്‍റെ വോളി ലോറിസിന്‍റെ കൈകളില്‍ അവസാനിച്ചു. ആദ്യപകുതിയി നിര്‍ത്തിയ ഇടത്തുനിന്ന് തന്നെ ആക്രമണം തുടരുന്ന അര്‍ജന്‍റീനയെയാണ് രണ്ടാംപകുതിയുടെ ആദ്യം കണ്ടത്. കഴിഞ്ഞ ലോകകപ്പിലെ എംബാപ്പെയെ ഓര്‍മ്മിപ്പിച്ച് മിന്നലോട്ടവും ഡ്രിബ്ലിംഗുകളുമായി ഇത്തവണ ഡിമരിയയായിരുന്നു താരം. 71-ാം മിനുറ്റില്‍ എംബാപ്പെ മിന്നലാക്രമണത്തിന് ശ്രമിച്ചെങ്കിലും ഷോട്ട് ലക്ഷ്യം പിഴച്ചു. പിന്നെയങ്ങ് കളി മാറി, കളി മാറ്റിയത് എംബാപ്പെ. 79-ാം മിനുറ്റിലെ ഒട്ടാമെന്‍ഡിയുടെ ഫൗളിന് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിക്കപ്പെട്ടു. എമിയുടെ ചാട്ടം കൃത്യമായിരുന്നെങ്കിലും എംബാപ്പെയുടെ മിന്നല്‍ വലയിലെത്തി. ഒരു മിനുറ്റിന് ശേഷം എംബാപ്പെയുടെ പറക്കും ഫിനിഷിംഗില്‍ ഫ്രാന്‍സ് ഒപ്പമെത്തി. ഇതോടെ 2-2ന് മത്സരം എക്‌സ്‌ട്രൈ ടൈമിലേക്ക് നീണ്ടു. 

വീണ്ടും മെസി, പക്ഷേ എംബാപ്പെയ്ക്ക് ഹാട്രിക്

ഏഞ്ചല്‍ ഡി മരിയ, ഡീപോള്‍, ആല്‍വാരസ് എന്നിവരെ സബ് ചെയ്ത സ്‌കലോണിയന്‍ തന്ത്രങ്ങള്‍ പാളി. അതേസമയം കാമവിംഗയടക്കമുള്ള യുവരക്തങ്ങള്‍ ഫ്രാന്‍സിനായി ജീവന്‍ കൊടുത്തും പോരാടി. എക്‌സ്‌ട്രാ ടൈമിന്‍റെ ആദ്യപകുതിയില്‍ ഇരു ടീമും വലകുലുക്കിയില്ല. ലൗറ്റാരോ മാര്‍ട്ടിനസിന് ലഭിച്ചൊരു സുവര്‍ണാവസരം പാഴായി. എന്നാല്‍ 109-ാം മിനുറ്റില്‍ ലോറിസിന്‍റെ തകര്‍പ്പന്‍ സേവിനൊടുവില്‍ മെസി തന്‍റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ 3-2ന് അര്‍ജന്‍റീന മുന്നിലെത്തി. പക്ഷേ 116-ാം മിനുറ്റില്‍ വീണ്ടും പെനാല്‍റ്റി എത്തിയപ്പോള്‍ എംബാപ്പെ ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതോടെ എംബാപ്പെ ഹാട്രിക് തികയ്ക്കുകയും ചെയ്തു. ഇതോടെ മത്സരം 3-3ന് ഷൂട്ടൗട്ടിലേക്ക് നീണ്ടു.