ന്യൂഡൽഹി: രാജ്യത്ത് ദുരഭിമാനക്കൊലകൾ കൂടുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായോ തങ്ങളുടെ ജാതിയ്ക്ക് പുറത്ത് നിന്നോ പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും ഓരോ വർഷവും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമവും സദാചാരവും എന്ന വിഷയത്തിൽ മുംബൈയിൽ അശോഖ് ദേശീയി സ്മാര പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

‘ഓരോ വർഷവും നൂറുകണക്കിന് ആളുകൾ തങ്ങളുടെ ജാതിയ്ക്ക് പുറത്ത് പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും അല്ലെങ്കിൽ അവരുടെ കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ട്’ ചന്ദ്രചൂഢ് പറഞ്ഞു. 

ഭരണഘടനയുടെ രൂപീകരണത്തിന് ശേഷവും നിയമം എന്നത് പ്രബല സമുദായത്തിന്റെ ധാർമ്മികത അടിച്ചേൽപ്പിക്കുന്ന തരത്തിലാണെന്നും ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. നമ്മുടെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ഭൂരിപക്ഷ വോട്ടിലൂടെയാണ് നിയമങ്ങൾ പാസാക്കുന്നത്. അതിനാൽ പൊതു ധാർമ്മികതയെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങൾ പലപ്പോഴും ഭൂരിപക്ഷം നടപ്പിലാക്കുന്ന നിയമത്തിലേക്ക് കടന്നു വരുന്നുവെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമം ബാഹ്യ ബന്ധങ്ങളെ നിയന്ത്രിക്കുമ്പോൾ, ധാർമ്മിത ആനതരിക ജീവിതത്തെ നയിക്കുന്നുവെന്നും ചന്ദ്രചൂഢ് പറഞ്ഞു. ധാർമ്മികത എന്ന് പറയുന്നത് നമ്മുടെ മനസാക്ഷിയെ ആകർഷിക്കുകയും നാം പെരുമാറുന്ന രീതിയെ സ്വീധീനിക്കുകയും ചെയ്യുന്നു. തനിക്ക് ധാർമ്മികമായത് മറ്റൊരു വ്യക്തിയ്ക്ക് ധാർമ്മികമാകേണ്ടതുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു. 

ത്രീപീസ് സ്യൂട്ട് ധരിച്ചുകൊണ്ട് ഡോ. അംബേദ്കർ വിപ്ലവകരമായ പ്രസ്താവനയാണ് നടത്തിയത്. അടിച്ചമർത്തപ്പെട്ട തന്റെ സമുദായത്തിന്റെ സത്വം വീണ്ടെടുക്കാനാണ് അദ്ദേഹം അത്തരത്തിൽ വസ്ത്രം തിരഞ്ഞെടുത്തത്. നല്ല ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കുന്നതിൽ നിന്നും ദളിതരെ നേരത്തെ വിലക്കിയിരുന്നു. ഓരോ വ്യക്തിയ്ക്കും സമൂഹത്തിനും സമുദായത്തിനും അതിന്റേതായ സദാചാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.