ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട കാമുകിയെ യുവാവ് കുത്തിക്കൊന്നു. ജഗന്നാഥ് ഗോഡയാണ് കാമുകിയായ കുനിദാര്‍ സീമദാസിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുജറാത്തിലെ സൂറത്തിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന ശേഷമായിരുന്നു അരുകൊല.

നഗരത്തില്‍ ചുറ്റിക്കറങ്ങാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ പ്രതി കൊല നടന്ന സ്ഥലത്തേക്ക് എത്തിച്ചത്. തുടര്‍ന്ന് കാമുകിയെ 49 തവണ കുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം വിജനമായ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് പ്രതി ഭുവനേശ്വറിലേക്ക് മടങ്ങുകയായിരുന്നു. 

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സൂറത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ധരിച്ച ടീ ഷര്‍ട്ടില്‍ നിന്ന് അവര്‍ക്ക് ഒരു പ്രധാന സൂചന ലഭിച്ചു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ പൊലീസ് ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും അന്വേഷണം നടത്തി. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം പ്രതിയെ ഭുവനേശ്വറില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നറിയാന്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.