ന്യൂഡൽഹി: ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ്. ഡൽഹിയിൽ തരൂരിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. നടന്നത് വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നും രാഷ്ട്രീയപരമല്ലെന്നും കെ വി തോമസ് പറഞ്ഞു. തരൂർ കേരളത്തിൽ സജീവമാകുന്നത് നല്ലതാണോയെന്ന് കാലം തെളിയിക്കുമെന്നാണ് തോമസ് പറയുന്നത്.

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാമെന്ന് കെ വി തോമസ് പറഞ്ഞു. സോണിയ ഗാന്ധിയുടെ അനുവാദത്തോടെയാണ് തരൂർ മത്സരിച്ചത്. തരൂർ മത്സരിക്കുന്നതിനെ എതിർക്കാനാകില്ല. തരൂർ കേരളത്തിൽ സജീവമാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കാലമാണ് അതെല്ലാം തെളിയിക്കേണ്ടതെന്ന് അദ്ദേഹം മറുപടി നൽകി.

തന്റെ ചുമതലയിലുള്ള ട്രസ്റ്റിന്റെ പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടിയാണ് തരൂരിനെ കാണുന്നതെന്ന് തോമസ് നേരത്തെ പറഞ്ഞിരുന്നു. തരൂരിനെ കൂടാതെ വേറെ ചില നേതാക്കളെക്കൂടി കെ വി തോമസ് കാണുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും പാർട്ടി വിട്ടെങ്കിലും സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി നല്ല ബന്ധമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ എത്തിയ കാര്യം സോണിയയെയും ഖാർഗെയേയും അറിയിച്ചിട്ടുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉണ്ടെന്നാണ് മറുപടി. സിപിഎമ്മിൽ നിന്നും തനിക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ല എന്ന ആരോപണം ശരിയല്ലെന്ന് കെ വി തോമസ് പറഞ്ഞു. പദവി മോഹിച്ചല്ല സിപിഎമ്മുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.