തൃശൂർ: സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. തൃശൂർ മുരിങ്ങൂർ സ്വദേശി മിഥുൻ ആണ് കൊല്ലപ്പെട്ടത്. മാള വലിയപറമ്പ് ജംഗ്ഷനിൽ വെച്ചാണ് യുവാവിന് കുത്തേറ്റത്. സംഭവത്തിൽ കാക്കുളിശേരി സ്വദേശിയായ ബിനോയിയെ മാള പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വെെകീട്ട് അഞ്ചരയോടെയാണ് സംഭവം. മിഥുൻ്റെ കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകൾ ഉണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും കൊടുങ്ങല്ലൂർ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വ്യക്തിവെെരാഗ്യമാണ് കൊലപാതകത്തിന് കാരണം. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിനാലാണു മിഥുനെ കൊത്തിക്കൊന്നതെന്നാണു പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.