തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനുള്ള ബിൽ കേരള നിയമസഭ പാസാക്കി. പ്രതിപക്ഷത്തിൻ്റെ അഭാവത്തിലാണ് കേരള സർവകലാശാല ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ.

ചാൻസലറെ തീരുമാനിക്കാൻ സമിതി വേണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സർക്കാർ ഭാഗികമായി അംഗീകരിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. വിരമിച്ച ജഡ്ജിയെ ചാൻസലറാക്കണമെന്ന നിർദേശം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സഭാ നടപടികൾ ബഹിഷ്കരിച്ച പ്രതിപക്ഷത്തോട് ചരിത്രം മാപ്പ് നൽകില്ലെന്ന് പി രാജീവ് പറഞ്ഞു.

ബില്ലിനോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒന്നിലധികം ചാൻസലർ വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിൽ തട്ടിക്കൂട്ടിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ചാൻസലർ നിയമനം സർക്കാരിലേക്ക് എത്തിയാൽ സർവകലാശാലകളിൽ ഇഷ്ടമുള്ളവരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷണരെയോ, അല്ലെങ്കിൽ വിവിധ മേഖലകളിൽ പ്രാഗൽഭ്യം ഉള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിൻ്റെ ഉള്ളടക്കം. ചാൻസലർ സ്ഥാനത്തേക്കുള്ള നിയമനം അഞ്ച് വർഷമായിരിക്കും. ഏതെങ്കിലും സ്വഭാവദൂഷ്യ ആരോപണമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ ചാൻസലറെ നീക്കാൻ സർക്കാരിന് അധികാരം നൽകുന്നത് കൂടിയാണ് ഭേദഗതി ബിൽ.