കൊച്ചി: എംഡിഎംഎയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ കോട്ടയം സ്വദേശി കഴിഞ്ഞ രണ്ടു മാസത്തിനിടെ നടത്തിയത് 76 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാട്. കേസുമായി ബന്ധപ്പെട്ട് കോട്ടയം വെള്ളൂർ ലളിതസദനം വീട്ടിൽ അഭിലാഷ് (23) നെയാണ് പനങ്ങാട് പോലീസ് സംഘം ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ജില്ലയിലെ എംഡിഎംഎ മൊത്തവിൽപ്പനക്കാരനാണ് ഇയാൾ. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് ജില്ലയിൽ മൊത്തമായും ചില്ലറയായും ഇയാൾ വിൽപന നടത്തിവരുകയായിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നാണ് രണ്ടു മാസത്തിനിടയിൽ 76 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ചിന് നെട്ടൂർ ധന്യ ജംഗ്ഷനിൽ നിന്ന് എംഡിഎംഎയുമായി പിടിയിലായ മണികണ്ഠൻ, ലൈബിൻ എന്നിവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് അഭിലാഷായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അഭിലാഷിന്‍റെ അറസ്റ്റിലേക്കുള്ള വിവരങ്ങൾ ലഭിച്ചത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.