തിരുവനന്തപുരം: പാർക്കിൻസൺസ് രോഗത്തിന് വിദേശത്ത് ചികിത്സ നടത്താൻ സർക്കാർ സഹായിക്കണമെന്ന് മുൻ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷണൻ. ചികിത്സയ്ക്കായി സർക്കാർ അനുമതി തേടി ശ്രീരാമകൃഷണൻ അയച്ച അപേക്ഷ മന്ത്രി സഭയുടെ പരിഗണനയിലാണ്. മുൻ നിയമസഭാംഗങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് വിദേശ ചികിത്സ നടത്താൻ വ്യവസ്ഥയില്ല. ഈ ചട്ടം നിലനിൽക്കെയാണ് സിപിഎം നേതാവിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുന്നത്.
2022 ഓഗസ്റ്റ് 29-ന് നിയമസഭാ സ്പീക്കറായിരുന്ന എംബി രാജേഷിനാണ് ചികിത്സ സഹായത്തിന് പി. ശ്രീരാമകൃഷ്ണൻ കത്ത് നൽകിയത്. പാർക്കിൻസൺസ് രോഗത്തെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ബൈലാറ്ററൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന ചികിത്സ നടത്തിയിരുന്നു. വിദഗ്ദ ചികിത്സയ്ക്കായി ദുബായിലെ കിങ്സ് കോളജ് ഹോസ്പിറ്റലിൽ പോകാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ചികിത്സ ചിലവ് സർക്കാർ വഹിക്കണമെന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ ആവശ്യം.