റോം: യുക്രെയ്ന് ജനതയ്ക്കുവേണ്ടി റോമിലെ കന്യാകാമറിയത്തിന്റെ പ്രതിമയ്ക്ക് മുമ്പില്‍ നടന്ന പൊതുപ്രാർഥനയ്ക്കിടെ വിതുമ്പി കരഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ.യുക്രെയ്ൻ ജനതയുടെ മുഴുവന്‍ നന്ദി ഞാന്‍ അങ്ങയെ അറിയിക്കുകയാണെന്ന് പാപ്പ പ്രാര്‍ഥിച്ചു. സംസാരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മുറിഞ്ഞു.
30 സെക്കന്‍ഡോളം സമയം തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാത്തവണ്ണം അദ്ദേഹം വികാരാധീനനായി. പിന്നീട് ഇടറിയ ശബ്ദത്തോടെയാണ് അദ്ദേഹം പ്രാര്‍ഥന മുഴുമിപ്പിച്ചത്.
വളരെയധികം ദുരിതമനുഭവിക്കുന്ന ആ രക്തസാക്ഷി ഭൂമിയിലെ കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും അച്ഛനമ്മമാരുടെയും യുവാക്കളുടെയും അഭ്യര്‍ത്ഥനകള്‍ ഒരിക്കല്‍ കൂടി അങ്ങേയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
പ്രാര്‍ഥന പൂര്‍ത്തിയാക്കാനാകാതെ വന്ന ഘട്ടത്തില്‍ റോം മേയര്‍ റോബര്‍ട്ടോ ഗ്വാള്‍ട്ടിയേരി ഉള്‍പ്പെടെ ചുറ്റും കൂടി നിന്നവര്‍ കൈയടിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.
വളരെ വലിയ പ്രയാസമാണ് യുക്രെയ്ന് ജനത നേരിടുന്നത്. മനുഷ്യരാശിയുടെ വലിയ പരാജയമാണതെന്നും വികാരാധീനനായി കാണപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പാപ്പ പ്രതികരിച്ചു.
റഷ്യ യുക്രെയ്നില്‍ നടത്തുന്ന അക്രമത്തെ നേരത്തെ പല തവണ പാപ്പ വിമര്‍ശിച്ചിരുന്നു. നിരവധി പേരെ നിഷ്കരുണം കൊന്നുകളഞ്ഞ നാസി ക്രൂരതകളോടാണ് കഴിഞ്ഞ ദിവസം റഷ്യന്‍ യുദ്ധത്തെ പാപ്പ ഉപമിച്ചത്.