ബെംഗളൂരു: വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടി വിവാഹം കഴിക്കാൻ വിസമ്മതിച്ചതിൽ മനംനൊന്ത് ബെംഗളൂരുവിൽ 29കാരൻ ആത്മഹത്യ ചെയ്‌തു. പെൺകുട്ടിയുടെ വീട്ടുകാർ ചില അഭ്യൂഹങ്ങൾ കേട്ട് കല്യാണം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. യുവാവ് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ, ഇയാളെ അപമാനിക്കുകയും പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഇയാളെ ഇറക്കി വിടുകയും ചെയ്‌തിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

പെൺകുട്ടിക്കും അമ്മയ്ക്കും ബന്ധുവിനും എതിരെയാണ് കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ഇവരെല്ലാം ഒളിവിൽ കഴിയുകയാണ്. പെൺകുട്ടിയെ ശല്യപ്പെടുത്തിയാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഇരയെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മഗഡി റോഡിലെ ഹൊസപാല്യയിലെ പ്രതിശ്രുത വധുവിന്റെ വീടിന് സമീപമാണ് മോഹൻ കുമാർ എന്നയാൾ ജീവനൊടുക്കിയതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

കാവ്യശ്രീ എന്നാണ് ഇയാളുടെ പ്രതിശ്രുത വധുവിന്റെ പേര്. വിവാഹത്തിന് ശേഷം പഠനം തുടരാൻ കുമാറിന്റെ കുടുംബം കാവ്യശ്രീയെ പ്രോത്സാഹിപ്പിക്കുകയും, വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുകയും ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് ഇവർ വിവാഹത്തിൽ നിന്ന് പിന്മാറിയത്.