കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജനെതിരെ കടുത്ത ആരോപണങ്ങളുമായി ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ട്വന്റി-20 നടപ്പിലാക്കുന്ന പദ്ധതികളുടെ ക്രഡിറ്റ് അടിച്ചുമാറ്റാനാണ് ശ്രീനിജന്‍ ശ്രമിക്കുന്നത്. മണ്ഡലങ്ങളില്‍ ഒരു വികസനവും നടപ്പിലാക്കാന്‍ അദേഹത്തിന് സാധിക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കേണ്ടെന്നാണ് ട്വന്റി-20 തീരുമാനം. അതിപ്പോള്‍ യുഡിഎഫ്,എല്‍ഡിഎഫ്,ബിജെപി എന്നീ പാര്‍ട്ടികളോടും ട്വന്റി-20ക്ക് ഒരേ സമീപനമാണ്. ട്വന്റി-20യെ തകര്‍ക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം കേരളത്തില്‍ മതിയെന്നാണ് ശ്രീനിജന്‍ കരുതുന്നത്. അങ്ങനെ വിട്ടുകൊടുക്കാന്‍ ട്വന്റി-20 തയാറല്ല.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ട്വന്റി-20 ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ കേസുകള്‍. വിളിക്കാതെ ചടങ്ങിന് വരുന്ന ആളാണ് ശ്രീനിജന്‍. ട്വന്റി-20 നടപ്പാക്കുന്ന വികസന പദ്ധതികളുടെ പോലും ക്രഡിറ്റ് അടിക്കാനുള്ള എട്ടുകാലി മമ്മൂഞ്ഞാണ് അദേഹം. എല്ലാവരെയും ചൊറിഞ്ഞ് പ്രകോപിപ്പിക്കുക എന്നതാണ് അദേഹത്തിന്റെ ലക്ഷ്യം. കിറ്റക്‌സ് അടക്കം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ പിന്നോട്ട് പോകാന്‍ തങ്ങള്‍ ഉദേശിക്കുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു.