ആലുവ: ഗുണ്ടാപ്പിരിവ് നൽകാതിരുന്നതിന് ആലുവയിൽ ഹോട്ടൽ അടിച്ചുതകർത്തു. ബുധനാഴ്ച പുലർച്ചെ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ഗാരേജിനു മുന്നിലുള്ള ശക്തി ഫുഡ്സ് എന്ന കടയാണ് തകർത്തത്.

പുലർച്ചെ ഒരു മണിയോടെ എത്തിയ ഒരാൾ 200 രൂപ വേണമെന്ന് കടയുടമയായ തമിഴ്നാട് സ്വദേശി ശക്തിവേലിനോട് ആവശ്യപ്പെട്ടു. ബൈക്കിൽ പെട്രോൾ തീർന്നുവെന്ന കാരണമാണ് ഇയാൾ പറഞ്ഞത്.

പരിചയമില്ലാത്തതിനാൽ തരാനാവില്ലെന്ന് വ്യക്തമാക്കിയപ്പോൾ കൈയേറ്റം ചെയ്യാനൊരുങ്ങി. തുടർന്ന് മൊബൈൽ നമ്പർ തന്നാൽ പണം നൽകാമെന്ന് ശക്തിവേൽ അറിയിച്ചു. ഇതുകേട്ട് കടയിലെ കറികളും മറ്റും ഇയാൾ വലിച്ചെറിഞ്ഞു. ഭയന്നുപോയ ശക്തിവേൽ കടപൂട്ടി മടങ്ങിയപ്പോഴാണ് ഇയാൾ വീണ്ടുമെത്തി കട തല്ലിത്തകർത്തത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് തൊട്ടടുത്തുള്ള മറ്റൊരു ഹോട്ടലും ഗുണ്ടകൾ തല്ലി തകർത്തിരുന്നു.