ദോഹ: സ്വിറ്റ്സർലൻഡിനെതിരായ പ്രീ ക്വാർട്ടറിൽ സൂപ്പർതാരം ക്രിസ്റ്റ്യാനൊ റൊണാൾഡോയെ പോർച്ചുഗലിന്റെ സ്റ്റാർറ്റിങ് ഇലവനിൽ ഉൾപ്പെടുത്താത്തത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരുന്നു. മത്സരത്തിന്റെ മുക്കാൽ ഭാഗവും ക്രിസ്റ്റ്യാനൊ സൈഡ് ബെഞ്ചിലായിരുന്നു. 73-ാം മിനിറ്റിലാണ് ജാവോ ഫെലിക്സിനെ പിൻവലിച്ച് കോച്ച് ഫെർണാണ്ടോ സാന്റോസ് സൂപ്പർ താരത്തെ കളത്തിലിറക്കിയത്. അപ്പോഴേക്കും പോർച്ചുഗൽ സുരക്ഷിത തീരത്ത് എത്തിയിരുന്നു. ക്രിസ്റ്റിയാനോയ്ക്ക് പകരം ഇറങ്ങിയ 21-കാരൻ ഗോൺസാലോ റാമോസ് ഹാട്രിക് ഗോളുമായി മത്സരത്തിൽ തിളങ്ങുകയും ചെയ്തു. 

ഇതിന് പിന്നാലെ സബ്സ്റ്റിറ്റിയൂട്ടുകൾക്കായി നടത്തിയ പരിശീലനത്തിൽ റൊണാൾഡോ പങ്കെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ കളിച്ച താരങ്ങൾ ജിം സെഷനിലാണ് പങ്കെടുത്തത്. ക്രിസ്റ്റ്യാനോ സബ്സ്റ്റിറ്റിയൂട്ടുകളായ താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങാത ജിമ്മിൽ തുടരുകയായിരുന്നുവെന്നും ഡെയ്ലി മെയ്ലിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനായി താരം നിർബന്ധം പിടിച്ചതായും റിപ്പോർട്ടിലുണ്ട്. 

നേരത്തെ പോർച്ചുഗീസ് ടീം ക്വാർട്ടർ ഫൈനൽ പ്രവേശനം ആഘോഷിച്ചപ്പോൾ അതിൽ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ വേഗത്തിൽ ലുസെയ്ൽ സ്റ്റേഡിയം വിട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്റ്റാർറ്റിങ് ഇലവനിൽ താരത്തെ ഉൾപ്പെടുത്താതിൽ വിമർശനവുമായി ജീവിതപങ്കാളി ജോർജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു. 

ഘാനയ്ക്കെതിരേ പെനാൽറ്റി സ്കോർ ചെയ്ത് അഞ്ചു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡുമായാണ് റൊണാൾഡോ ഈ ലോകകപ്പ് തുടങ്ങിയത്. എന്നാൽ പിന്നീട് രണ്ടു കളികളിൽ ഗോളടിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ, ഗ്രൂപ്പിലെ അവസാന മത്സരത്തിന്റെ 65-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയെ പിൻവലിച്ച് കോച്ച് ആന്ദ്രെ സിൽവയെ ഇറക്കി. അതിന്റെ തുടർച്ചയായാണ് പ്രീ ക്വാർട്ടറിൽ റോണോ ഇല്ലാത്ത ടീമിനെ ഇറക്കിയത്. കഴിഞ്ഞ 31 അന്താരാഷ്ട്ര മത്സരങ്ങളിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തി പോർച്ചുഗൽ ഇറങ്ങുന്നത് ഇതാദ്യമാണ്.