വിവാദമായിട്ടും കുലുക്കമില്ല, സ്പീക്കർ എ.എൻ.ഷംസീറിന്റെ സഹോദരൻ എ.എൻ.ഷാഹിർ ഉൾപ്പെട്ട സ്ഥാപനം തുറമുഖ വകുപ്പിന് അടയ്ക്കേണ്ട 6.37 ലക്ഷം രൂപ കുടിശിക ഇനിയും അടച്ചില്ല. തുറമുഖ വകുപ്പിന്റെ കെട്ടിടം ചെറിയ തുകയ്ക്കു പാട്ടത്തിനെടുത്ത് വൻ അനധികൃത നിർമാണം നടത്തിയ സംഭവം പുറത്തു വന്നു രണ്ടു മാസമായെങ്കിലും ഇപ്പോഴും ഒരു രൂപ പോലും വാടക അടച്ചിട്ടില്ലെന്നു രേഖകൾ വ്യക്തമാക്കുന്നു. 

സൗത്ത് ബീച്ചിലെ കണ്ണായ സ്ഥലത്ത് രണ്ടു ലക്ഷം രൂപ വരെ പ്രതിമാസ വാടക ലഭിക്കുന്ന കെട്ടിടം വെറും 45000 രൂപയ്ക്കാണ് എ.എൻ.ഷാഹിർ കൂടി പങ്കാളിയായ പ്രദീപ് ആൻഡ് പാർട്ണേഴ്സ് എന്ന സ്ഥാപനത്തിനു നൽകിയത്. എന്നാൽ ഈ 45000 രൂപ ഒരു മാസം പോലും അടയ്ക്കാൻ സ്ഥാപനം തയാറായിട്ടില്ല. 2021 ഡിസംബർ മുതൽ 2022 നവംബർ 31 വരെ പ്രതിമാസം 45000 രൂപയും ജിഎസ്ടിയും അടക്കം 6.37 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. 

തുടർച്ചയായി 3 മാസം വാടക അടച്ചില്ലെങ്കിൽ  ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടിസ് നൽകണമെന്നും, നോട്ടിസ് കുട്ടി  30 ദിവസത്തിനുള്ളിൽ കുടിശിക അടച്ചു തീർത്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്നും വാടകക്കരാറിലുണ്ട്. എന്നാൽ സ്പീക്കറുടെ ബന്ധുവിനു വേണ്ടി തുറമുഖ വകുപ്പ് കരാർ വ്യവസ്ഥകൾ ലംഘിക്കുകയായിരുന്നു. 

തുടർച്ചയായി 6 മാസത്തോളം കുടിശിക അടയ്ക്കാതിരുന്നിട്ടും നോട്ടിസ് നൽകിയില്ല. നിർമാണം വിവാദമായതോടെയാണു സ്ഥാപനത്തിനു നോട്ടിസ് അയച്ചത്. നോട്ടിസ് അയച്ചു 2 മാസമായെങ്കിലും ഇതുവരെ കരാർ റദ്ദാക്കാൻ നടപടിയെടുത്തിട്ടില്ല.