കണ്ണൂർ: ഇരിട്ടി കൂട്ടുപുഴയിൽ വൻ ലഹരി വേട്ട. വാഹന പരിശോധനയ്ക്കിടെ 300 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പോലീസിന്റെ പിടിയിലായി. ഉളിയിൽ സ്വദേശികളായ ജസീർ, ഷമീർ എന്നിവരെയാണ് ഇരിട്ടി സിഐ കെ.ജെ.ബിനോയിയും റൂറൽ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടിയത്.
കണ്ണൂർ റൂറൽ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ബംഗളൂരുവിൽനിന്നു മാരക മയക്കുമരുന്നായ എംഡിഎംഎ വാങ്ങി കണ്ണൂരിലേക്കും പരിസരപ്രദേശങ്ങളിലേക്കും വില്പനക്കായി കൊണ്ടുവരുന്നവരാണ് കുടുങ്ങിയത്.
വിപണിയിൽ 10 ലക്ഷത്തോളം വില വരുന്ന 300 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. കണ്ണൂർ ജില്ലയിലെ എംഡിഎംഎ യുടെ മൊത്തവിതരണക്കാരിൽ പ്രധാനിയാണ് പിടിയിലായ ജാസീർ.
ഇവർ രണ്ടുപേരും ചേർന്ന് ബംഗളൂരുവിലുള്ള നൈജീരിയക്കാരിൽനിന്ന് എംഡിഎംഎ നേരിട്ട് വാങ്ങി ജില്ലയിൽ വിതരണം ചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഒരുമാസത്തോളമായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇരുവരും.